കൊച്ചി: നഗരത്തിലെ നടപ്പാതകളുടെ അപകട ഭീഷണി തുടരുകയാണെന്നും കാൽനടക്കാരുടെ ബുദ്ധിമുട്ടുകൾ അലോസരപ്പെടുത്തുന്നുവെന്നും ഹൈക്കോടതി. ഫുട്പാത്തുകളിൽ മിക്ക ഭാഗങ്ങളും അതീവ അപകടാവസ്ഥയിലാണ്. മറ്റു ഭാഗങ്ങളുടെയും സ്ഥിതി വിഭിന്നമല്ല. മഴക്കാലത്ത് സ്ഥിതി രൂക്ഷമാകും. കോടതിയുടെ പല ഉത്തരവുണ്ടായിട്ടും വിഷയത്തിന് അധികൃതർ മുൻഗണന നൽകുന്നില്ല. കാൽനടക്കാർക്ക് വിലകല്പിക്കുന്നില്ലെന്നാണ് മനസിലാക്കേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ഫണ്ടില്ലെന്നാണ് അധികൃതർ പൊതുവേ പറയുന്ന ന്യായം. പൗരന്മാരുടെ ജീവൻ ഇത്രമാത്രം അപകടത്തിലാകുമ്പോഴും ഈ ന്യായീകരണം തുടരുന്നതെങ്ങനെയാണ്.
ഭിന്നശേഷിക്കാരുടെ കാര്യം ഏറെ കഷ്ടമാണ്. അവർക്ക് സഞ്ചരിക്കാൻ യോജിച്ച ഇടങ്ങളില്ല. ഉള്ളവ ഇല്ലാതാക്കുകയുമാണെന്ന് കോടതി പറഞ്ഞു.
അറ്റകുറ്റപ്പണി ഉടൻ തുടങ്ങണം
കൊച്ചി മെട്രോ, സ്മാർട് സിറ്റി, കോർപ്പറേഷൻ, പൊതുമരാമത്ത് വകുപ്പ്, ജി.സി.ഡി.എ എന്നിവയ്ക്ക് കീഴിൽ വരുന്ന റോഡുകളിൽ അറ്റകുറ്റപ്പണി ഉടൻ തുടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഫുട്പാത്തുകൾ കുറഞ്ഞപക്ഷം നടക്കാൻ പാകത്തിലാക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു. എം.ജി. റോഡിലെ കാനകളും നടപ്പാതകളും പുതുക്കിപ്പണിയുന്നതിന് ഫണ്ട് അനുവദിക്കാൻ സർക്കാർ തീരുമാനമായിട്ടുണ്ടെന്ന് സീനിയർ ഗവ. പ്ലീഡർ കെ.വി. മനോജ്കുമാർ തുടർന്ന് കോടതിയെ അറിയിച്ചു.
ജില്ലാ കളക്ടറുടെ റിപ്പോർട്ട്
'ഓപ്പറേഷൻ ഫുട്പാത്ത്' സംബന്ധിച്ച ജില്ലാ കലക്ടറുടെ റിപ്പോർട്ടും ഹാജരാക്കി. കൊച്ചി മെട്രോ, സ്മാർട് സിറ്റി, കൊച്ചി കോർപ്പറേഷൻ, പൊതുമരാമത്ത് വകുപ്പ്, വിശാലകൊച്ചി വികസന അതോറിറ്റി, കളമശേരി, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികൾ, പൊലീസ് വിഭാഗങ്ങളുടെ ഏകോപനസമിതി കളക്ടറുടെ അദ്ധ്യക്ഷതയിൽ രൂപീകരിച്ചിട്ടുണ്ട്. മാസത്തിൽ ഒരിക്കലെങ്കിലും യോഗം ചേരുമെന്നും അറിയിച്ചു. നടപടികൾ കോടതി സ്വാഗതം ചെയ്തു. കോടതിയുടെ ഇടപെടലുകൾ ഫലം കാണുന്നുവെന്നും നിരീക്ഷിച്ചു. അതേസമയം തീരുമാനങ്ങൾ നടപ്പകുന്നുണ്ടെന്ന് ഉറപ്പാക്കാൻ കോടതിക്കും വിവരങ്ങൾ കൈമാറണമെന്ന് ബെഞ്ച് നിർദ്ദേശിച്ചു.
റിപ്പോർട്ട് സമർപ്പിക്കണം
എം.ജി. റോഡ് വിഷയത്തിൽ ഈ മാസം 11നും അറ്റകുറ്റപ്പണിയിലെ പുരോഗതി സംബന്ധിച്ച് 25നും ബന്ധപ്പെട്ട അതോറിറ്റികൾ റിപ്പോർട്ട് സമർപ്പിക്കണം.