കൊച്ചി: പെരുമ്പാവൂർ - കോതമംഗലം റൂട്ടിൽ കുറുപ്പംപടി വട്ടോളിപ്പടിയിൽ രണ്ട് ബസുകൾ ഒരേസമയം അമിതവേഗതയിൽ ലോറിയെ മറികടക്കാൻ നടത്തിയ സംഭവത്തിൽ അജുവ ബസിന്റെ ഫിറ്റ്നെസ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റ് റദ്ദാക്കി. പെരുമ്പാവൂർ ജോയിന്റ് ആർ.ടി ഓഫീസിലെ എം.വി.ഐ എസ്.ഷിബു, എ.എം.വി.ഐ എം.ജെ. ജോർലിസ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ അജുവ ബസിന്റെ മുന്നിലെ വിൻഡ് ഷീൽഡ് ഗ്ളാസ് പൊട്ടിയതിനും പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ സർവീസ് നടത്തിയതിനുമാണ് നടപടി. ഡ്രൈവർ ഫൈസൽ ബഷീറിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എടപ്പാളിലെ ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസർച്ച് സെന്ററിൽ വിദഗ്ദ്ധ പരിശീലനത്തിന് നോട്ടീസും നൽകി.
കഴിഞ്ഞദിവസം കനത്തമഴയിൽ ലോറിയെ മറികടന്നെത്തുന്ന അജുവ, സൽമാൻ എന്നീ ബസുകളിൽ അജുവ ബസ് എതിർദിശയിൽനിന്നുവന്ന കാറിനു മുന്നിലേയ്ക്ക് അപകടകരമായി എത്തുന്ന ദൃശ്യം കാറിന്റെ ഡാഷ് ക്യാമറയിൽ പതിഞ്ഞിരുന്നു. ഇത് നവമാദ്ധ്യമങ്ങളിൽ വൈറലായതോടെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റ് സ്വമേധയാ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് നടപടിയുണ്ടായത്. കാർ യാത്രികർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇതേത്തുടർന്നാണ് ഇവർ ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങൾവഴി പുറത്തുവിട്ടത്.