nidhin

നെടുമ്പാശേരി: ഗുണ്ടാസംഘത്തലവൻ ചെങ്ങമനാട് വിനു വിക്രമനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി പാറക്കടവ് കുറുമശേരി വേങ്ങൂപ്പറസിൽ വീട്ടിൽ നിഥിനെ (തിമ്മയ്യൻ-29 ) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷാണ് ഉത്തരവിട്ടത്.

ചെങ്ങമനാട്, അങ്കമാലി, കാലടി പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, കഠിന ദേഹോപദ്രവം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2019 നവംബറിൽ അത്താണിയിൽ ഗില്ലാപ്പി ബിനോയിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു വിനു വിക്രമൻ. ഇയാളെ കുറുമശേരിയിൽ വച്ച് കഴിഞ്ഞ ഏപ്രിൽ 10ന് കൊലപ്പെടുത്തിയ കേസിൽ പ്രതിയായതോടെയാണ് നിഥിനെതിരെ കാപ്പ ചുമത്തിയത്.