കൊച്ചി: കൊച്ചി വാട്ടർമെട്രോയ്ക്ക് അധികമായി 15 ബോട്ടുകൾ കൂടി. ആദ്യഘട്ടത്തിലെ 23 ബോട്ടുകൾക്ക് പുറമേയാണ് 143കോടിയോളം മുടക്കിൽ 15 ബോട്ടുകൾ കൂടിയെത്തുക. 100 സീറ്റുകളുള്ള ബോട്ടുകൾക്ക് ടെൻഡർ ക്ഷണിച്ചു. ആദ്യഘട്ടത്തിലെ 100സീറ്റ് ബോട്ടുകൾ ഒരെണ്ണത്തിന് 7.6കോടിക്ക് കൊച്ചിൻ ഷിപ്പ്‌യാർഡാണ് നിർമ്മിക്കുന്നത്. പുതിയ 15 ബോട്ടുകളുടെ ടെൻഡറും ഷിപ്പ്‌യാർഡ് തന്നെ സ്വന്തമാക്കാനാണ് സാദ്ധ്യത. എന്നാൽ നിർമ്മാണത്തുക ബോട്ടൊന്നിന് 9.5കോടിയായി ഉയരും.
100സീറ്റ് ബോട്ടുകളിൽ 23ൽ 14 എണ്ണം ഷിപ്പ്‌യാർഡ് കൈമാറി. രണ്ടെണ്ണം ഈമാസം ലഭിക്കും. ബാക്കിയുള്ള ഏഴെണ്ണം ഒക്ടോബറിനു മുന്നേ നൽകും. അതിനിടെ നേരത്തെ പ്രഖ്യാപിച്ചിരുന്ന 50സീറ്റ് ബോട്ടുകൾ സംബന്ധിച്ച പദ്ധതി നീളും. ഇത്തരം 15 ബോട്ടുകൾക്ക് ലഭിച്ച ടെൻഡർ തുക ഭീമമായതിനാലാണ് ആലോചനകൾ താത്കാലികമായി നിറുത്തിവച്ചത്.
38 ടെർമിനലുകൾ പൂർത്തിയാകുമ്പോൾ 10-15 മിനിറ്റ് ഇടവിട്ട് സർവീസ് നടത്തുന്നതിന് 78 ബോട്ടുകൾ വേണമെന്നാണ് കെ.എം.ആർ.എല്ലിന്റെ കണക്ക്. ഇതിൽ മൂന്നിലൊന്ന് ബോട്ടുകൾ പി.പി.പി മാതൃകയിൽ നിർമ്മിക്കാമെന്നും ഡി.പി.ആറിലുണ്ടായിരുന്നു.
*മട്ടാഞ്ചേരി സർവീസ് നവംബറിൽ
റീടെൻഡർ ചെയ്യേണ്ടിവന്ന മട്ടാഞ്ചേരി വാട്ടർമെട്രോ ടെർമിനലിന്റെ നിർമ്മാണം ഒക്ടോബറിൽ പൂർത്തിയാക്കി നവംബറിൽ സർവീസ് ആരംഭിക്കും. ഇതോടെ ഹൈക്കോർട്ട്- മട്ടാഞ്ചേരി റൂട്ട് നിലവിൽ വരും. എറണാകുളം ആസ്ഥാനമായുള്ള ക്രസെന്റ് കോൺട്രാക്ടേഴ്‌സ് കഴിഞ്ഞ ഡിസംബറിലാണ് 1.5 ഏക്കറിലുള്ള ടെർമിനൽ നിർമ്മാണം തുടങ്ങിയത്. ഫ്‌ളോട്ടിംഗ് പോണ്ടൂണുകൾ ഉൾപ്പെടെ 26.38 കോടിയാണ് കരാർതുക.
പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടൺ ഐലൻഡ് എന്നീ ടെർമിനലുകളുടെയും നിർമ്മാണം പുരോഗമിക്കുന്നു. എറണാകുളം ടെർമിനലിന്റെ നിർമ്മാണ ടെൻഡറും ഉടൻ വിളിക്കും.
അതിനിടെ തേവര ടെർമിനൽ നിർമ്മാണം ഇപ്പോഴും അനശ്ചിതത്വത്തിലാണ്. കെ.എസ്.ആർ.ടി.സിയുടെ സ്ഥലം വിട്ടുകിട്ടാത്തതാണ് കാരണം. ഈ സ്ഥലം കെ.എസ്.ഐ.എൻ.സിക്കും എസ്.ഡബ്ല്യു.ടി.ഡിക്കും ലീസിന് കൊടുത്തിരിക്കുന്നതാണ് വിലങ്ങുതടി. എരൂർ ടെർമിനലിന്റെ കരാർ അനുവദിച്ചിരുന്നെങ്കിലും നിർമ്മാണം തുടങ്ങാനായില്ല. സ്വകാര്യവ്യക്തികളുടെ വ്യക്തികളുടെ സ്ഥലം വിട്ടുകിട്ടാത്തതിനാൽ റീടെൻഡർ ചെയ്യും.
* നിലവിലെ ടെർമിനലുകൾ
വൈറ്റില, കാക്കനാട്, ഹൈക്കോർട്ട്, ബോൾഗാട്ടി, വൈപ്പിൻ, ഫോർട്ട്‌കൊച്ചി, ചേരാനല്ലൂർ, സൗത്ത് ചിറ്റൂർ, ഏലൂർ, മുളവുകാട് നോർത്ത്
നിലവിലെ റൂട്ടുകൾ
ഹൈക്കോർട്ട് - ഫോർട്ട്‌കൊച്ചി, ഹൈക്കോർട്ട് - വൈപ്പിൻ, ഹൈക്കോർട്ട് - സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂർ - ചേരാനെല്ലൂർ, വൈറ്റില - കാക്കനാട്
(യാത്രക്കാരുടെ എണ്ണം കുറവായതിനാൽ ഹൈക്കോർട്ട് - സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂർ - ചേരാനല്ലൂർ റൂട്ടുകളിലെ ട്രിപ്പ് കുറവാണ് )
വാട്ടർമെട്രോ ആരംഭം - 2023 ഏപ്രിൽ 25
ഇതുവരെ റൈഡർഷിപ്പ് - 24ലക്ഷത്തിലേറെ
ദിവസേന യാത്രക്കാർ
മട്ടാഞ്ചേരിയിലേക്ക് സർവീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻകുതിപ്പാണ് പ്രതീക്ഷിക്കുന്നത്
സാജൻ ജോൺ
സി.ഇ.ഒ
കൊച്ചി വാട്ടർ മെട്രോ