cial

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള ലിമിറ്റഡ് (സിയാൽ) വൻ പുരോഗതിയിലൂടെയാണ് കടന്ന് പോകുന്നതെന്നും ചുറ്റുവട്ടത്തെ ചേർത്ത് പിടിച്ചുള്ള വികസനമാണ് സിയാലിന്റേതെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. പെരിയാറുമായി ബന്ധപ്പെട്ട വിവിധ കനാലുകളിലെ 24 കിലോമീറ്ററോളം ഭാഗത്തെ പുനരുജ്ജീവനം ഉൾപ്പെടെ 11 കോടി രൂപയുടെ വികസന പദ്ധതികൾ വിമാനത്താവളത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2018ലെ പ്രളയത്തിന് ശേഷം അടിസ്ഥാനസൗകര്യ വികസന നയങ്ങൾക്ക് മാറ്റം വരുത്തുകയും നീരൊഴുക്ക് സുഗമമാക്കാനുള്ള പദ്ധതികളും വികസനത്തിന്റെ ഭാഗമായി. സിയാലും ഈ ഉദ്യമത്തിൽ പങ്കു ചേർന്നിട്ടുണ്ട്. വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ക്ഷേമത്തിനായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ചുമട്ട് തൊഴിലാളികൾക്കായി സൊസൈറ്റി രൂപീകരിച്ചു. വിമാനത്താവളത്തിനായി വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് ശാശ്വതമായ പുനരധിവാസം ആസൂത്രണം ചെയ്യുകയാണ്. അകപ്പറമ്പിൽ മേൽപാലം നിർമിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ, എയർപോർട്ട് ഡയറക്ടർ ജി. മനു എന്നിവർ സംസാരിച്ചു. അങ്കമാലി നഗരസഭാ ചെയർമാനും സമീപ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും ചടങ്ങിൽ പങ്കെടുത്തു.