ഫോർട്ട്കൊച്ചി: വൈപ്പിൻ യാത്രാദുരിതത്തിന് ഒരു പരിധി വരെ പരിഹാരമായിരുന്ന ഫോർട്ട് ക്യൂൻ യാത്രാബോട്ട് തുരുമ്പെടുത്ത് നശിക്കുന്നു. ലൈസൻസ് പുതുക്കാതെ സർവ്വീസ് നിലച്ചിട്ട് പത്ത് മാസം പിന്നിട്ടു. കൊച്ചി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബോട്ട് സർവീസും റോ റോ സർവീസും നടത്തുന്ന ചുമതല കിൻകോയ്ക്കാണ്. ഈ ബോട്ട് എവിടെയാണെന്ന് പോലും നഗരസഭക്ക് അറിയാത്ത സാഹചര്യമായിരുന്നു. പൊതുപ്രവർത്തകൻ ഹാരിസ് അബു വിവരാവകാശ നിയമ പ്രകാരം ചോദിച്ചപ്പോഴാണ് ബോട്ട് കിൻകോയുടെ മറൈൻ ഡ്രൈവിലുള്ള ജെട്ടിയിൽ കെട്ടിയിട്ടിരിക്കുകയാണെന്ന മറുപടി ലഭിച്ചത്. ലൈസൻസ് കാലാവധി കഴിഞ്ഞത് മൂലമാണ് സർവീസ് നടത്താത്തതെന്നും മറുപടിയിൽ പറയുന്നു.
സാധാരണക്കാർ ദുരിതത്തിൽ
ഇവിടെ പലപ്പോഴും ഒരു റോ റോയാണ് സർവീസ് നടത്തുക. ഇതിൽ വാഹനങ്ങളാകും ഏറെയും. വാഹനങ്ങളില്ലാതെ വരുന്ന യാത്രക്കാർക്ക് ഏറെ സഹായകമായിരുന്നു ബോട്ട് സർവീസ്. പ്രത്യേകിച്ച് മഴക്കാലത്ത്. ഒന്നര കോടി രൂപ ചിലവഴിച്ച് നിർമിച്ച ബോട്ടിന്റെ ലൈസൻസ് പുതുക്കാൻ അധികൃതർക്ക് മാസങ്ങളായിട്ടും കഴിഞ്ഞില്ല! നേരത്തേ സ്വകാര്യ ഏജൻസികൾ ബോട്ട് സർവീസ് കൃത്യമായി നടത്തിയിരുന്നു. ലാഭകരമല്ലാത്തതിനാൽ കിൻകോയ്ക്ക് ബോട്ട് സർവീസ് നടത്താൻ താൽപര്യമില്ലെന്നും ആക്ഷേപമുണ്ട്.
ബോട്ട് സർവീസ് അടിയന്തരമായി പുനരാരംഭിക്കണം. റോ റോ സർവീസ് ഉണ്ടെങ്കിലും ഒരെണ്ണം എപ്പോഴും കട്ടപ്പുറത്താണ്. ബോട്ട് സർവീസാണ് സാധാരണക്കാരുടെ ഏക ആശ്രയം. ഫോർട്ട് കൊച്ചി - വൈപ്പിൻ ബോട്ട് സർവീസ് അധികാരികൾ അടിയന്തരമായി പുന:സ്ഥാപിക്കാത്ത പക്ഷം സമര പരിപാടികളുമായി മുന്നോട്ട് പോകും
എ. ജലാൽ,
സാമൂഹ്യ പ്രവർത്തകൻ