പെരുമ്പാവൂർ: ടൗൺ ബൈപ്പാസ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതിന് ശേഷമുള്ള ആദ്യ അവലോകന യോഗം പെരുമ്പാവൂർ പൊതുമരാമത്ത് ഗസ്റ്റ്‌ ഹൗസിൽ ചേർന്നു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർ.ബി.ഡി.സി.കെ, റൈറ്റ്സ് പ്രതിനിധികൾ, കരാറുകാർ എന്നിവർ പങ്കെടുത്തു. നിർമ്മാണം ആരംഭിച്ചത് മുതലുള്ള പ്രവർത്തനങ്ങളും നടപ്പിലാക്കേണ്ട പ്രവർത്തികളുടെ ഷെഡ്യൂളുകളും യോഗം വിലയിരുത്തി. പൊതു മരാമത്ത് വകുപ്പ് മന്ത്രിയുടെ തിയതി കൂടി ലഭ്യമായതിന് ശേഷം പദ്ധതിയുടെ ഔദ്യോഗിക നിർമ്മാണ ഉദ്ഘാടനം നടത്തും. പദ്ധതിക്കായി ലെവൽസ് എടുക്കുന്നത് പൂർത്തീകരിച്ച ശേഷം നിരപ്പാക്കി മണ്ണ് നിരത്തുന്ന പ്രവൃത്തി ആരംഭിക്കും. മഴക്കാലമായതിനാൽ പ്രദേശത്ത് വെള്ളക്കെട്ട് ഉള്ളതുകൊണ്ട് മണ്ണ് നിരത്തുന്ന ജോലികൾക്കായിരിക്കും കാലതാമസം നേരിടുകയെന്നും യോഗം വിലയിരുത്തി. തുടർന്നുവരുന്ന പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കൃത്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു. 2025 ഏപ്രിൽ മാസത്തോടുകൂടി നിർമ്മാണം പൂർത്തിയാക്കി ഒന്നാം ഘട്ടം നാടിന് സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആലുവ മൂന്നാർ റോഡിൽ മരുത് കവലയിൽ നിന്ന് ആരംഭിച്ചു പഴയ മൂവാറ്റുപുഴ റോഡിൽ കാഞ്ഞിരമുക്ക് പാലത്തിന് സമീപമാണ് ആദ്യ ഘട്ടം അവസാനിക്കുന്നത്.

യോഗത്തിൽ ആർ.ബി.ഡി.സി.കെ പ്രൊജക്ട് എൻജിനിയർ നസീം ബാഷ, റൈറ്റ്സ് പ്രതിനിധി എസ്.എസ്. ഷോബിക് കുമാർ, കരാറുകാരൻ രാജേഷ് മാത്യു, പ്രൊജക്ട് എൻജിനീയർ മുഹമ്മദ് ഫൈസൽ, തോമസ് ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.

ബൈപ്പാസ് ആദ്യ ഘട്ടത്തിന് അനുവദിച്ചിരിക്കുന്നത് 24 കോടി രൂപ

ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് മരുത് കവല മുതൽ ഓൾഡ് മൂവാറ്റുപുഴ റോഡ് വട്ടക്കാട്ടുപടി വരെയുള്ള മേഖലയിൽ  ഒന്നാം ഘട്ടത്തിനായി ഏറ്റെടുക്കുന്നത് 60 പേരുടെ ഭൂമി ആദ്യ ഘട്ടത്തിൽ 1.5 കിലോമീറ്റർ നീളത്തിലാണ് ബൈപ്പാസ് നിർമ്മാണം ബൈപ്പാസിന്റെ വീതി 23 മീറ്റർ

2016 ലെ സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച 17 ബൈപ്പാസുകളിൽ ഏറ്റവും വേഗത്തിൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി നിർമാണം ആരംഭിച്ചത് പെരുമ്പാവൂർ ബൈപ്പാസാണ്. ബൈപ്പാസിന്റെ രണ്ടാംഘട്ടവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ പ്രാരംഭ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണറിൽ നിന്നും കൃഷി വകുപ്പിൽ നിന്നും അനുമതിയായി.

എൽദോസ് കുന്നപ്പിള്ളി

എം.എൽ.എ