nirmala

മൂവാറ്റുപുഴ: ഏതു കാലത്തും ദിശാ സൂചികയായി സാഹിത്യം നിലനിൽക്കുമെന്നും, അത് സൃഷ്ടിക്കുന്ന വെളിച്ചത്തിന് പകരമായി മറ്റൊന്നിനെ സൃഷ്ടിക്കാൻ കഴിയില്ലെന്നും പ്രൊഫ. ജോസ് അഗസ്റ്റിൻ പറഞ്ഞു. നിർമ്മല കോളേജിലെ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ സൃഷ്ടിക്കുന്നതിലും നവീകരിക്കുന്നതിലും സാഹിത്യത്തിന് വലിയ പങ്കുണ്ടെന്നും സമകാലിക കേരള സമൂഹത്തിന്റെ ആശയാവലികളെ നിർമ്മിക്കുന്നതിനായി എം. ടി. വാസുദേവൻ നായർക്ക് നിസ്തുല സംഭാവനകൾ നല്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അദ്ധ്യാപികയും ചിന്തകയുമായ ഡോ. കവിത ഗോപാലകൃഷ്ണൻ സാഹിത്യവും സിദ്ധാന്തവും എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. എം.ടിയുടെ തിരക്കഥാ പുസ്തകങ്ങളും ചലച്ചിത്ര ഡി.വി.ഡികളും വേദിയിൽ പ്രദർശിപ്പിച്ചു.