കോലഞ്ചേരി: പട്ടിമറ്റം ടൗണിലെ മാലിന്യങ്ങൾ ഓടകൾ വഴി ഒഴുകിയെത്തുന്നതോടെ മുണ്ടേക്കുളം നാശത്തിലേക്ക്. പട്ടിമറ്റത്തിലെ ഉയർന്ന മേഖലകളിലേക്ക് കുടിവെള്ളമെത്തിച്ചിരുന്ന മുണ്ടേക്കുളം ഉപയോഗ യോഗ്യമല്ലാതായി. ലക്ഷങ്ങൾ മുടക്കി കുടിവെള്ള പദ്ധതി നടപ്പിലാക്കിയിരിക്കുന്ന ജല സ്രോതസായ മുണ്ടേക്കുളം സംരക്ഷിക്കുന്നതിൽ അധികൃതരുടെ അനാസ്ഥ തുടരുകയാണ്. കുന്നത്തുനാട് പഞ്ചായത്തിലെ ആറാം വാർഡ് പട്ടിമറ്റത്തുള്ള മുണ്ടേക്കുളമാണ് പ്രദേശത്തെ കാനകളിലൂടെയും ഓടകളിലൂടെയും ഒഴുകിയെത്തുന്ന മാലിന്യം കാരണം മൂടപ്പെടുന്നഅവസ്ഥിയിലെത്തിയിരിക്കുന്നത്.
വെള്ളം ഒഴുകി വരുന്ന തോടിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ അടിഞ്ഞു കൂടി കുളത്തിന്റെ മുക്കാൽ ഭാഗത്തോളം നികന്ന നിലയിലാണ്. പട്ടിമറ്റം ടൗണിലെ കാനകളിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങളാണ് ഓട വഴി തോടുകളിലെത്തി ഇവിടേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ ദിവസം വ്യാപാര സ്ഥാപനത്തിൽ നിന്ന് തുറന്ന് വിട്ട മാലിന്യം ഒഴുകിയെത്തി മത്സ്യങ്ങൾ ചത്തുപൊങ്ങിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു. നിരവധി തവണ ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇത് സംബന്ധിച്ച പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ദുർഗന്ധവും കൊതുകു ശല്യവും മൂലം പരിസരവാസികൾക്ക് ദേഹത്ത് ചൊറിച്ചിലുണ്ടാകുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. കുളത്തിൽ മാലിന്യം കെട്ടിനിന്ന് പകർച്ചവ്യാധികൾ പടരുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
പൊത്താംകുഴി മലയിലെ കുടിവെള്ള പദ്ധതി മുണ്ടേക്കുളത്തെ ആശ്രയിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. പമ്പിംഗ് നിലച്ചതോടെ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കുടിവെള്ള പദ്ധതി ഉപയോഗയോഗ്യമല്ലാതായി
അനീഷ് കുമാർ
പ്രദേശവാസി
പ്രദേശത്തെ ഏറ്റവും നല്ല ജല സ്രോതസുകളിലൊന്നായിരുന്ന മുണ്ടേക്കുളം. കടുത്ത വേനൽ കാലത്തും വറ്റാത്ത നീരുറവയായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. സമീപത്തെ വ്യാപാര സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും കക്കൂസ് മാലിന്യമടക്കമുള്ളവ തോടുകൾ വഴി മുണ്ടേക്കുളത്തിലേക്ക് പുറം തള്ളുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം
നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരം കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് കുടിവെള്ളക്ഷാമം പരിഹരിക്കാനും കൃഷി ആവശ്യങ്ങൾക്കും ലക്ഷങ്ങൾ ചെലവഴിച്ച് തുടങ്ങിയ പദ്ധതിയാണ് മുണ്ടേക്കുളം പദ്ധതി. കൈതക്കാട്, ഡബിൾ പാലം, പൊത്താംകുഴിമല, മുബാറക് നഗർ തുടങ്ങിയ പ്രദേശങ്ങളിലെക്ക് പമ്പിംഗ് നടത്തി കുടിവെള്ളം എത്തിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം അത് മുടങ്ങി. ലക്ഷങ്ങൾ വിലയുള്ള മോട്ടറുകളും പമ്പിംഗ് ഉപകരണങ്ങളും തുരുമ്പെടുത്ത് നശിച്ച നിലയിലാണ്.