കൊച്ചി: കൊച്ചിയുടെയും സമീപ പ്രദേശങ്ങളുടെയും വികസനം ലക്ഷ്യമാക്കിയുള്ള സമഗ്രഗതാഗത രൂപരേഖയുടെ (സി.എം.പി) കരട് ചർച്ചയിൽ മികച്ച പ്രതികരണം. മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ ടൗൺഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും യോഗത്തിലാണ് രൂപരേഖ അവതരിപ്പിച്ചത്.
തുടർ ദിവസങ്ങളിൽ കോർപ്പറേഷൻ കൗൺസിൽ, കൊച്ചിയോട് ചേർന്ന് കിടക്കുന്ന ഒൻപത് നഗരസഭാ കൗൺസിലുകൾ, 29 പഞ്ചായത്തുകൾ എന്നിവ യോഗം ചേർന്ന് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തയ്യാറാക്കും. നിയോജകമണ്ഡലം അടിസ്ഥാനത്തിലും യോഗംചേരും.
വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ), ഗോശ്രീ ദ്വീപ് വികസന അതോറിറ്റി(ജിഡ) എന്നിവയ്ക്ക് കീഴിലെ 732 ചതുരശ്രകിലോമീറ്റർ പ്രദേശമാണ് സമഗ്രഗതാഗത രൂപരേഖയിൽ ഉൾപ്പെടുന്നത്. എല്ലാ വിഭാഗങ്ങൾക്കും ആശ്രയിക്കാവുന്നതും പരിസ്ഥിതിസൗഹൃദവും കാര്യക്ഷമവുമായ സുസ്ഥിരഗതാഗത സംവിധാനത്തിലൂടെ സാമൂഹ്യ, സാമ്പത്തിക വളർച്ചയാണ് ലക്ഷ്യം. കെ.എം.ആർ.എൽ ചുമതലപ്പെടുത്തിയ കൺസൾട്ടൻസിയാണ് വിശദപഠനത്തിന്റെയും സർവേകളുടെയും അടിസ്ഥാനത്തിൽ രൂപരേഖയുടെ കരട് തയ്യാറാക്കിയത്.
കൊച്ചിയുടെ നിലവിലെ പൊതുസ്ഥിതി, 30 വർഷത്തിനകം ജനസംഖ്യയിലും ഭൂവിനിയോഗത്തിലും സാമ്പത്തിക പ്രവർത്തനങ്ങളിലും ഉണ്ടാകാനിടയുള്ള മാറ്റങ്ങൾ എന്നിവ വിശകലനം ചെയ്ത് മൂന്നു ഘട്ടങ്ങളായി യഥാർത്ഥ്യമാക്കേണ്ട പദ്ധതികളാണ് നിർദ്ദേശിച്ചിട്ടുള്ളത്.
വാർത്താസമ്മേളനത്തിൽ കളക്ടർ എൻ.എസ്.കെ. ഉമേഷ്, കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബഹ്റ, മേയർ എം. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
കരട് രേഖയിലുള്ളത്
* നഗരത്തിലെ പാർക്കിംഗ് ഏരിയയുടെ അപര്യാപ്തത
* ശരിയായ പാർക്കിംഗ് മാനേജ്‌മെന്റ് സംവിധാനത്തിന്റെ അഭാവം
* ഗതാഗതക്കുരുക്ക്, സബർബൻ ട്രെയിൻ പദ്ധതി
* ഇടപ്പള്ളിമുതൽ അരൂർറൂട്ടിൽ മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം
* കൊച്ചി മെട്രോറെയിൽ ശൃംഖല ആലുവയിൽനിന്ന് അങ്കമാലിയിലേക്കും കൊച്ചി വിമാനത്താവളത്തിലേക്കും നീട്ടേണ്ടതിന്റെ ആവശ്യകത
ഒരുമാസത്തിനകം മുഴുവൻ അഭിപ്രായങ്ങളും സമാഹരിക്കും. മൂന്നുമാസത്തിനകം അന്തിമ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറും.
മന്ത്രി പി. രാജീവ്