1
ബിഗ് ബെൻ ഹൗസ്

മട്ടാഞ്ചേരി: പുരാതന കെട്ടിടങ്ങളിലൊന്നായ കോമ്പാറമുക്ക് ബിഗ്ബെൻ ഹൗസ് കെട്ടിടത്തിലെ അന്തേവാസികളുടെ ദുരിതജീവിതത്തിന് അറുതിയാകുന്നു. മൂന്ന് വർഷമായി ഇവർ നയിക്കുന്ന ദുരിതജീവിതം അവസാനിപ്പിക്കാൻ ബിഗ്ബെൻ ഹൗസ് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. കൊച്ചിയിലെ വ്യവസായിയായ എ.എം നൗഷാദാണ് 25 ലക്ഷം രൂപ വിനിയോഗിച്ച് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയത്.

ആറ് കുടുംബങ്ങളാണ് ഈ കെട്ടിടത്തിൽ കഴിഞ്ഞിരുന്നത്. ബിഗ്ബെൻ ഹൗസ് അപകടാവസ്ഥയിലായതോടെ ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങൾ മട്ടാഞ്ചേരി കമ്മ്യൂണിറ്റി ഹാളിലാണ് കഴിഞ്ഞ മൂന്നുവർഷമായി കഴിഞ്ഞുവരുന്നത്. സ്ത്രീകളും കുട്ടികളും അടങ്ങുന്നവർ ദുരിതജീവിതം നയിക്കുമ്പോഴും ഇവരുടെ സങ്കടങ്ങളും പരിഭവങ്ങളും പതിഞ്ഞത് ബധിര കർണങ്ങളിലായിരുന്നുവെന്ന് മാത്രം.

2021 ഒക്ടോബർ 15നാണ് കനത്തകാറ്റിലും മഴയിലും ബിഗ്ബെൻ ഹൗസിന്റെ മതിലിൽ വിള്ളൽവീണത്. 31 പേരാണ് അന്ന് കമ്മ്യൂണിറ്റി ഹാളിലേക്ക് മാറിയത്. ഇതിനിടെ സ്വന്തം ഭവനം കാണാനാകാതെ രണ്ടുപേർ മരണത്തിന് കീഴടങ്ങി. കമ്മ്യൂണിറ്റി ഹാളിൽ യാതൊരു സുരക്ഷിതത്വവുമില്ലാതെയാണ് ഇവർ കഴിഞ്ഞിരുന്നത്. സ്വകാര്യതപോലും നഷ്ടപ്പെട്ട ഈ കുടുംബങ്ങൾ ഭാവിയെക്കുറിച്ച് യാതൊരു പ്രതീക്ഷയുമില്ലാതെയാണ് കഴിഞ്ഞിരുന്നത്. വാഹനങ്ങളിൽ നിന്നുള്ള പൊടിയും മറ്റും കയറി കുട്ടികൾ ഉൾപ്പെടെ അസുഖബാധിതരായ സാഹചര്യമായിരുന്നു. ഇവിടെ എലി ഉൾപ്പെടെയുള്ള ജീവികളുടെ ശല്യവും ഏറെയാണ്. ടോയ‌്ലെറ്റിന്റെ മാലിന്യടാങ്ക് പൊട്ടി ഒലിക്കാൻ തുടങ്ങിയതോടെ സാംക്രമികരോഗങ്ങൾ പടരുന്ന സാഹചര്യവുമുണ്ട്. ഇതോടെ ഗത്യന്തരമില്ലാതെ മൂന്ന് കുടുംബങ്ങൾ വാടകവീടുകളിലേക്ക് മാറി. വാടകകൊടുക്കാനുള്ള ശേഷിയില്ലെങ്കിലും കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് മാറാൻ നിർബന്ധിതരാകുകയാണ് താമസക്കാർ. കെട്ടിടത്തിന് വിള്ളൽ വീണപ്പോൾ ഉടൻ പരിഹാരമുണ്ടാക്കാമെന്ന ഉറപ്പുമായി ജനപ്രതിനിധികൾ അടക്കമുള്ളവർ എത്തിയെങ്കിലും ഇവരെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയതോടെ എല്ലാം മന്ദഗതിയിലായി. വഖഫിന്റെ അധീനതയിലുള്ള കെട്ടിടമായതിനാൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് അവരുടെ അനുവാദം വേണമായിരുന്നു. വഖഫ് ബോർഡ് അനുവാദം നൽകിയെങ്കിലും നവീകരണത്തിനുള്ള ഫണ്ട് വിലങ്ങ് തടിയായി. ഇതിനുശേഷം പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെ അറ്റകുറ്റപ്പണി നടത്താൻ സമ്മതവുമായി എത്തിയെങ്കിലും അവരും പിൻമാറി. സ്വന്തം ഭവനത്തിലേക്ക് മടങ്ങണമെന്ന ആഗ്രഹവുമായി ഇവർ കഴിയവേ ഇവരുടെ ദുരിതം കേട്ടറിഞ്ഞെത്തിയ എ.എം. നൗഷാദ് നവീകരണ ചുമതല ഏറ്റെടുക്കുകയായിരുന്നു.