കൊച്ചി: ആധുനിക നിലവാരത്തിൽ നവീകരിക്കുന്ന കലൂർ മാർക്കറ്റ് ഓണത്തിന് മുമ്പായി പ്രവർത്തനമാരംഭിക്കും. മാർക്കറ്റിന്റെ നി‌ർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി, കാൽനൂറ്റാണ്ടിലേറെയായി ഉപയോഗ ശൂന്യമായിക്കിടന്ന കലൂർ മാർക്കറ്റ് ജി.സി.ഡി.എ ആണ് നവീകരിക്കുന്നത്. അപ്രോച്ച് റോഡുകളുടെ നിർമ്മാണവും ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളുമാണ് ഇപ്പോൾ നടക്കുന്നത്. മണപ്പാട്ടിപ്പറമ്പ് റോഡ്, മെട്രോസ്റ്റേഷന്റെ പുറകിലൂടെയുള്ള റോഡ്, ഗോകുലം ഹോട്ടലിന്റെ പുറകിലൂടെയുള്ള റോഡ് എന്നീ അപ്രോച്ച് റോഡുകൾ ടൈൽപാകി നവീകരിക്കും. ഒപ്പം തോടുകെട്ടി സംരക്ഷിക്കും. ഇവിടെ ലൈറ്റുകളും ഉണ്ടാകും. ഈ ജോലികൾ ആഗസ്റ്ര് പകുതിയോടെ പൂർത്തിയാകും. വിപുലമായ ഉദ്ഘാടന പരിപാടികളാണ് അധികൃതർ ആസൂത്രണം ചെയ്യുന്നത്. മാർക്കറ്റിന്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ നിലവിൽ പഴയമാർക്കറ്റിൽ പ്രവർത്തിക്കുന്ന വ്യാപാരികളെ പുതിയ മാർക്കറ്റിലേക്ക് പുനരധിവസിപ്പിക്കും.

പഴയ മാർക്കറ്റിലെ അസൗകര്യങ്ങളും മാലിന്യസംസ്‌കരണത്തിലെ പ്രശ്‌നങ്ങളും വർദ്ധിച്ചതോടെ 1999ലാണ് കലൂരിൽ മണപ്പാട്ടിപ്പറമ്പിനോട് ചേർന്ന് പുതിയ മാർക്കറ്റ് നിർമ്മാണം ആരംഭിച്ചത്. ഗോകുലം പാർക്ക് ഹോട്ടലിന് സമീപത്തുകൂടി കലൂർ മെട്രോസ്റ്റേഷനിലേക്ക് എത്താൻ സാധിക്കുന്ന തരത്തിൽ അപ്രോച്ച് റോഡുകളും മാർക്കറ്റിലേക്കുണ്ടാകും.

₹ 5.87കോടി

പദ്ധതിച്ചെലവ്

5.87കോടിരൂപയാണ് പദ്ധതിച്ചെലവ്. രണ്ട് നിലകളിലാണ് മാർക്കറ്റ് സമുച്ചയം. 1.08 ഏക്കറിൽ 40,000 ചതുരശ്രഅടി വിസ്തീർണം. കെട്ടിടത്തിലെ താഴത്തെനിലയിൽ പഴം, പച്ചക്കറികൾ, മത്സ്യ, മാംസം എന്നിവ കച്ചവടം നടത്തുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇവയ്‌ക്കൊപ്പം അനുബന്ധ ഉത്പന്നങ്ങളും പലചരക്ക് സാധനങ്ങൾ എന്നിവ വിൽക്കുന്നതിനായും പ്രത്യേക ഇടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 66 കടമുറികളും 30 സ്റ്റാളുകളുമാണ് ഇതിനായി താഴത്തെ നിലയിൽ സജ്ജമാക്കിയിരിക്കുന്നത്.
ഒന്നാംനിലയിൽ ഓപ്പൺ റസ്റ്റോറന്റ് അടക്കം 18 കടമുറികളുണ്ട്. ഉറവിട മാലിന്യസംസ്‌കരണ പ്ലാന്റ്, മഴവെള്ള സംഭരണി, മലിനജല സംസ്‌കരണ പ്ലാന്റ്, അഗ്നിരക്ഷാ സംവിധാനങ്ങൾ, സർവീസ് ലിഫ്റ്റ്, ജനറേറ്റർ, പാർക്കിംഗ് സൗകര്യം തുടങ്ങി ആധുനിക മാർക്കറ്റിനാവശ്യമായ എല്ലാ സൗകര്യങ്ങളും കലൂരിലെ നവീകരിച്ച മാർക്കറ്റിൽ ഉണ്ടാകും.

ബിവറേജസ് ഔട്ലെറ്റ്

മാർക്കറ്റിൽ ബിവറേജസിന്റെ ഒരു പ്രീമിയം ഔട്ലെറ്റും ആരംഭിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണെന്ന് ജി.സി.ഡി.എ അധികൃതർ അറിയിച്ചു. ഒപ്പം സൂപ്പർമാർക്കറ്റ്, റസ്റ്റോറന്റ് എന്നിവയുമുണ്ടാകും. ഇത് കരാർ നൽകും.

മാർക്കറ്റ് ഉദ്ഘാടനം വിപുലമായി നടക്കും. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾകൂടി കഴിഞ്ഞാൽ എല്ലാം സജ്ജമാകും.

കെ. ചന്ദ്രൻ പിള്ള

ജി.സി.ഡി.എ

ചെയർമാൻ