kn
കട്ടപ്പന നഗരസഭയിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി.

കട്ടപ്പന: പുതിയ ബസ് സ്റ്റാൻഡിൽ സഹകരണ ആശുപത്രിയ്ക്ക് സമീപത്തായി ഓട്ടോ സ്റ്റാൻഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം നിയന്ത്രണങ്ങളോടെ സ്റ്റാൻഡ് അനുവദിച്ചുകൊണ്ട് പരിഹരിച്ചു. നഗരസഭയിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിലാണ് തീരുമാനം ഉണ്ടായത്.

കട്ടപ്പന നഗരസഭയിലേ ഏറ്റവും തിരക്കേറിയ പുതിയ ബസ് സ്റ്റാൻഡിലെ വിവിധ വാഹന പാർക്കിംഗ് സംബന്ധിച്ചാണ് ചർച്ചകൾ ഉയർന്നുവന്നത്. ഓട്ടോറിക്ഷ പാർക്കിംഗുമായി ബന്ധപ്പെട്ട് വിവിധ പ്രശ്നങ്ങളും ആക്ഷേപങ്ങളും ഉയർന്നു വന്ന സാഹചര്യത്തിൽ, വിഷയം കമ്മറ്റിയിൽ പ്രധാന ചർച്ചയായി. കാൽനടയാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കിയും വ്യാപാരികൾക്ക് തടസമില്ലാതെയും പുതിയ ബസ് സ്റ്റാൻഡിൽ ഓട്ടോറിക്ഷ സ്റ്റാൻഡ് ലൈൻ വരച്ച് ക്രമപ്പെടുത്തി. അതോടൊപ്പം ബസ് സ്റ്റാൻഡിനുള്ളിലെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ വാഹനങ്ങളുടെ എണ്ണം മൂന്നായി നിജപ്പെടുത്തി. ഒപ്പം സവാരിക്ക് മുന്നോടിയായി ബസുകൾ സ്റ്റാൻഡിനുള്ളിൽ പാർക്ക് ചെയ്യുന്നതിനും നിയന്ത്രണങ്ങൾ ഉണ്ടാകും. പുതിയ ബസ് സ്റ്റാൻഡുമായി ബന്ധപ്പെട്ടുള്ള പാർക്കിംഗ് വിഷയങ്ങളിലെ തീരുമാനങ്ങളാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിൽ കൈക്കൊണ്ടത്. കൂടാതെ അന്യവാഹനങ്ങൾ ബസ് സ്റ്റാൻഡിനുള്ളിൽ അനധികൃതമായി പ്രവേശിക്കുന്നതിനെതിരെ മുന്നറിയിപ്പ് ബോർഡുകൾ അടക്കം സ്ഥാപിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നും യോഗത്തിനോട് അനുബന്ധിച്ച് നഗരസഭ അദ്ധ്യക്ഷ പറഞ്ഞു. കട്ടപ്പന നഗരസഭയിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിൽ നഗരസഭ അദ്ധ്യക്ഷ ബീന ടോമി, ട്രാഫിക് എസ്.ഐ എം.ആർ. രാജിവ്, വ്യാപാര വ്യവസായി നേതാക്കൾ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, ബസ് ഓപ്പറേറ്റീവ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.