മലയോര കർഷകർക്ക് ആശ്വാസം നൽകുന്ന തീരുമാനം

എയിംസ് പോർട്ടൽ മുഖേന അപേക്ഷ നൽകാനുള്ള തീയതി 31 വരെ നീട്ടി

ഇടുക്കി: പട്ടയമില്ലാത്ത ഭൂമിയിൽ തർക്കങ്ങൾ ഒന്നുമില്ലാതെ വർഷങ്ങളായി കൃഷി ചെയ്യുന്ന ദീർഘകാലവിളകൾക്ക് പ്രകൃതിക്ഷോഭത്തിലുണ്ടാകുന്ന നാശത്തിന് ഇനി മുതൽ നഷ്ടപരിഹാരം ലഭിക്കും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവായതായി കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. സംസ്ഥാനത്തുണ്ടായ കടുത്ത ഉഷ്ണ തരംഗവും വരൾച്ചയും കണക്കിലെടുത്ത് മേൽ വിഭാഗത്തിൽപ്പെട്ട കർഷകർക്ക് നഷ്ടപരിവാരം ലഭ്യമാക്കാൻ കഴിയും വിധം എയിംസ് പോർട്ടൽ മുഖേന അപേക്ഷ നൽകാനുള്ള തീയതി 31 വരെ നീട്ടിയതായും മന്ത്രി അറിയിച്ചു. ജില്ലയിൽ വനാതിർത്തിയോട് ചേർന്ന് പട്ടയം ഇല്ലാത്ത ഭൂമിയിൽ കുടിയേറ്റ കർഷകർ തലമുറകളായി ഏലം, കുരുമുളക്,കാപ്പി,കൊക്കോ, ജാതി മുതലായ ദീർഘകാലവിളകൾ കൃഷി ചെയ്തു വരുന്നുണ്ട്. കഴിഞ്ഞ വരൾച്ചയിൽ ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായി. വരൾച്ചയെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സമിതി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ പട്ടയം ഇല്ലാത്ത ഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ സാധിക്കാത്ത സാഹചര്യം നിലനിന്നിരുന്നു. അതിനാൽ അത്തരം കർഷകരെ കൂടി പരിഗണിക്കണമെന്ന ആവശ്യം കൃഷിക്കാരുടെ ഇടയിൽ നിന്ന് തന്നെ ഉണ്ടായിരുന്നു. ഇത് പരിഗണിച്ചാണ് ഇപ്പോൾ അനുകൂല ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

=വനാതിർത്തിയോട് ചേർന്ന് പട്ടയം ലഭിച്ചിട്ടില്ലാത്ത ഭൂമിയിൽ കൃഷി ചെയ്യുന്ന ഹ്രസ്വകാല വിളകൾക്ക് നിബന്ധനകൾ പ്രകാരം ഇൻഷുറൻസ് പദ്ധതിയുടെയും കൃഷിവകുപ്പിന്റെ മറ്റ് പദ്ധതികളുടെയും ആനുകൂല്യങ്ങൾ നൽകാൻ 2022 ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

മലയോരകർഷകർക്ക് നേട്ടമാകും

പുതിയ സർക്കാർ ഉത്തരവ് പട്ടയമില്ലാത്ത ഭൂമിയിൽ കൃഷി ചെയ്ത ആയിരക്കണക്കിന് മലയോരകർഷകർക്ക് ഗുണമാകും. ഇക്കൊല്ലമുണ്ടായ രൂക്ഷമായ വരൾച്ച ജില്ലയുടെ കാർഷികമേഖലയെ സാരമായി ബാധിച്ചിരുന്നു. 17481.52 ഹെക്ടർ സ്ഥലത്താണ് കൃഷിനാശം ഉണ്ടായിട്ടുള്ളത്. 30183 കർഷകരെ ഇത് ബാധിച്ചു. 175.54 കോടി രൂപയുടെ നാശനഷ്ടവുമുണ്ടായി. ഏലം കർഷകരെയാണ് വരൾച്ച ഏറെ ബാധിച്ചത്. 22311 കർഷകരുടെ 16220.6 ഹെക്ടറിലെ ഏലം ഉണങ്ങി. 113.54 കോടിരൂപയുടെ നഷ്ടമുണ്ടായതായാണ് കൃഷി വകുപ്പിന്റെ കണക്കുകൾ. മറ്റ് നാണ്യ വിളകളെയും പച്ചക്കറി കൃഷിയെയും വരൾച്ച ബാധിച്ചു.