കുമളി: കുമളി മേഖലയിൽ പനി പടരുന്നതോടെ പ്രതിരോധ പ്രവർത്തനങ്ങളുമായി വിദ്യാർത്ഥികൾ രംഗത്ത്. കുമളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വോളണ്ടിയർമാരാണ് ആരോഗ്യവകുപ്പിന് ഒപ്പം രംഗത്ത് ഇറങ്ങിയത്. വീടുകൾ തോറും കയറി ബോധവത്കരണ നടത്തിയ കുട്ടികൾ കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുകയും ലഘുലേഖകൾ നൽകുകയും ചെയ്തു. മഴക്കാലം ആരംഭിച്ചതോടെ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള വിവിധ പകർച്ചവ്യാധികൾ കുമളിയിൽ പടർന്നു പിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കുമളിയിലെ റോസാപ്പൂകണ്ടം പോലെ മുൻകാലങ്ങളിൽ ഏറ്റവുമധികം ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ സാഹചര്യം നിയന്ത്രണവിധേയമാണ്. എങ്കിലും വലിയകണ്ടം പോലുള്ള ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഡെങ്കിപ്പനി പടർന്നു പിടിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് ആരോഗ്യപ്രവർത്തകർക്കൊപ്പം കുമളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വോളണ്ടീയർമാരായ വിദ്യാർത്ഥികൾ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. 45 പേരടങ്ങുന്ന വിദ്യാർത്ഥികൾ അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രവർത്തനങ്ങൾ നടത്തിയത്. വിദ്യാർത്ഥികൾക്കൊപ്പം പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, അദ്ധ്യാപകർ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവരും പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഓരോ പ്രദേശത്തെയും കൊതുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുകയും ജനങ്ങൾക്ക് വേണ്ട ബോധവത്കരണം നൽകുകയും ചെയ്തു. കുമളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ ബോധവത്കരണ പരിപാടികളിൽ കുട്ടികളുടെ പങ്കാളിത്തം സ്വാഗതാർഹമാണെന്ന് കുമളി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ പി. മാടസ്വാമി പറഞ്ഞു. കുമളി വി.എച്ച്.എസ്.ഇ എൻ.എസ്.എസ് കോഡിനേറ്റർ ജയന്തി കുമാരി, അദ്ധ്യാപകരായ ദിലീപ് കുമാർ, ലക്ഷ്മി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അമാനുള്ള ഖാൻ, സൗമ്യ, ആശാപ്രവർത്തകരായ രജനി, ദീപ, ഹരിത കർമ്മ സേനാംഗം ഉഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.