ചെറുതോണി: വായനയിലൂടെ ലഭിക്കുന്ന അറിവും അനുഭവപരിസരങ്ങളും വലിയ സാമൂഹിക മാറ്റങ്ങൾക്ക് വഴി തെളിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വായനപക്ഷാചരണത്തോടനുബന്ധിച്ച് വാഴത്തോപ്പ് സെന്റ് ജോർജ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായനയുടെ രൂപങ്ങൾ മാറുകയാണ്. ഡിജിറ്റൽ രൂപത്തിലായാലും പുസ്തക രൂപത്തിലായാലും വായന അവസാനിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.ഇന്നത്തെ തലമുറ ഡിജിറ്റൽ വായനയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നും അത് വായനയെ കൂടുതൽ ജനകീയമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സബ് കളക്ടർ ഡോ അരുൺ എസ് നായർ വായനപക്ഷാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജോസ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തി. സാക്ഷരത ഹയർ സെക്കന്ററി തുല്യത പരീക്ഷയിൽ 1200 ൽ 724 മാർക്ക് നേടി വിജയിക്കുകയും ബിരുദ പഠനം പൂർത്തിയാക്കുകയും ചെയ്ത കുടയത്തൂർ സ്വദേശിനി എടുപതുകാരി കെ എ സരോജിനിയെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. ഇരുപത്തിയഞ്ച് വർഷം സാക്ഷരതാ പ്രേരക് പ്രവർത്തനം പൂർത്തിയാക്കിയവർക്കുള്ള പുരസ്‌കാരവിതരണവും അദ്ദേഹം നിർവഹിച്ചു.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ കെ. ആർ പ്രമോദ് കുമാർ ,വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷാജി എസ്, ജില്ല ഇൻഫർമേഷൻ ഓഫീസർ വിനോദ് ജി .എസ്, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ ജെമിനി ജോസഫ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി മാത്യു, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗം ആലീസ് ജോസ്, അസി.റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ബിജു .ആർ, വാഴത്തോപ്പ് സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ജസ്റ്റിൻ ജോർജ് പാലിയത്ത് തുടങ്ങിയവർ പങ്കെടുത്തു.