ഇടുക്കി: ശബരിമലയുടെ ഇടത്താവളവും പീരുമേട് താലൂക്കിലെ തോട്ടം മേഖലയുടെ സിരാകേന്ദ്രവുമായ വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ സ്‌പെഷ്യലിസ്റ്റുകൾ ഉൾപ്പെടെ ആവശ്യത്തിന് ഡോക്ടർമ്മാരെ അടിയന്തരമായി നിയമിക്കണമെന്നും ജൂലൈ മാസം കോൺഗ്രസ്സ് നേതൃത്വത്തിൽ നടന്നുവരുന്ന സമരത്തിന് അടിയന്തര പരിഹാരം കാണണമെന്നും ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. വണ്ടിപ്പെരിയാറിലേയും സമീപപ്രദേശങ്ങളിലേയും ആയിരക്കണക്കിന് തൊഴിലാളികളും സാധാരണക്കാരും ആശ്രയിക്കുന്ന ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമ്മാർ ഇല്ലാത്തതുമൂലം തക്കസമയത്ത് ചികിത്സ ലഭിക്കാതെ മരണപ്പെടുന്ന സാഹചര്യങ്ങളും ഗുരുതര അവസ്ഥകളും ഉണ്ടായിക്കൊണ്ടിരിക്കുന്നു.ജീവൻരക്ഷാ ഔഷധങ്ങളുടെ അഭാവവും വിദഗ്ദ്ധ ജീവനക്കാരുടെ കുറവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ നടത്തി ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡീൻ കുര്യാക്കോസ് എം.പി ആരോഗ്യമന്ത്രി വീണാ ജോർജ്, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവർക്ക് കത്തുകൾ അയച്ചു. ആശുപത്രിയിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും പൂർണ്ണ സമയസേവനം ലഭ്യമാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.അറ്റകുറ്റപ്പണികൾ യഥാസമയം നടത്തിയും കുറവുകൾ പരിഹരിച്ചും ആശുപത്രിയുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് ഉപകാരപ്രദമാക്കണമെന്ന് എം.പി അറിയിച്ചു.