മുഖ്യമന്ത്രിയെയും റവന്യൂമന്ത്രിയെയും കണ്ട്
എൽഡിഎഫ് നേതൃത്വം
നടപടികൾ വേഗത്തിലാക്കുമെന്ന് ഉറപ്പുലഭിച്ചതായി എൽഡിഎഫ്
തിരുവനന്തപുരം: ഭുപതിവ് ഭേദഗതി നിയമം പാസാക്കിയതിന്റെ തുടർച്ചയായി ചട്ടരൂപീകരണം കൂടി സമയബന്ധിതമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് ജില്ലാ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനെയും റവന്യൂ മന്ത്രി അഡ്വ. കെ. രാജനെയും സന്ദർശിച്ചു നിവേദനം നൽകി. ചട്ടരൂപീകരണം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഉറപ്പു നൽകയതായി സംഘം അറിയിച്ചു.
മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ.എമാരായ എം.എം. മണി അഡ്വ. എ. രാജ, സി.പി.എം ജില്ലാ സെക്രട്ടി സി.വി. വർഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിം കുമാർ, കേരള കോൺഗ്രസ് (എം ) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, എൻ.സി.പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
നിർമാണ നിയന്ത്രണം നിലവിൽ വന്നതോടെ മലയോര മേഖലയിലെ നിർമാണ പ്രവർത്തനങ്ങളും ക്രയവിക്രയവും പൂർണമായും നിലച്ചിരിക്കുകയാണ്. ഇതുമൂലം ജില്ലയിലെ അടിസ്ഥാന സൗകര്യ വികസനം പോലും മുരടിച്ചിരിക്കുകയാണ്. ഇടതു സർക്കാരിന്റെ കർഷകരോടുള്ള പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് പുതിയ നിയമം പാസാക്കിയത്.
നിലവിൽ നടത്തിയിട്ടുള്ള നിർമാണ പ്രവർത്തനങ്ങൾ ക്രമവത്കരിച്ചു നൽകുന്നതിനും തുടർന്നുള്ള നിർമാണങ്ങൾക്ക് ചട്ടം രൂപീകരിക്കുന്നതിനും സർക്കാരിന് അനുമതി നൽകുന്നതാണ് പുതിയ ഭൂപതിവ് നിയമം. കർഷകർക്ക് അനുകൂലമായ ചട്ടങ്ങൾ കൂടി പ്രാബല്യത്തിൽ വന്നാൽ മാത്രമേ നിയമത്തിന് പ്രയോജനം സാധാരണക്കാർക്ക് ലഭ്യമാകൂ. ഇതിന് ആവശ്യമായ നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് നിവേദക സംഘം അഭ്യർഥിച്ചു.