കരിങ്കുന്നം: കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി മോഷണങ്ങൾ കരിങ്കുന്നം പ്രദേശത്ത് നടന്നെങ്കിലും മോഷ്ടാക്കളെ പിടികൂടാത്തത് ജനങ്ങളെ ഭീതിയിലാക്കുന്നു. കരിങ്കുന്നം മഞ്ഞക്കടമ്പിനുസമീപം തുടരെ രണ്ട് മോഷണങ്ങൾ നടന്നു.
കുരിശുംമൂട്ടിൽ ജിമ്മിയുടെ വീട്ടിൽ ഉണങ്ങി സൂക്ഷിച്ചിരുന്ന 12 ചാക്ക് കുരുമുളക് അപഹരിച്ചു. മൂന്ന് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. മഞ്ഞക്കടമ്പിൽ മുഞ്ഞനാട്ട് അഗസ്റ്റിന്റെ ആൾത്താമസമില്ലാതിരുന്ന വീട് കുത്തി തുറന്ന് കയറിയ കള്ളൻമാർ അലമാരികൾ ഉൾപ്പെടെ കുത്തിപ്പൊളിച്ച് വലിയ നഷ്ടമുണ്ടാക്കി. പുത്തൻപള്ളി കൃഷി ഭവനു സമീപം കാരുപ്ലാക്കിൽ സോയിയുടെ മുറ്റത്തു നിർത്തിയിട്ടിരുന്ന കാർ കുത്തിപ്പൊളിച്ച് അകത്ത് സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നും സ്വർണ്ണാഭരണങ്ങൾ കവർന്നു.
ശാസ്ത്രീയമായ അന്വേഷണം ഊർജ്ജിതമായി നടത്തി പ്രതികളെ ഉടൻ പിടികൂടണമെന്നും ജനങ്ങൾക്ക് സ്വര്യജീവിതം ഉറപ്പുവരുത്തണമെന്നും ആൾ ഇന്ത്യ കിസാൻ ഖേത് മസ്ദൂർ സംഘടന (എ.ഐ.കെ.കെ.എം.എസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സിബി സി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി എൻ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.