തൊടുപുഴ: ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും വെള്ളിയാമറ്റം വില്ലേജിന് കീഴിലുള്ള ഭൂമിയുടെ ഉയർന്ന താരിഫ് വിലയ്ക്ക് ഇനിയും പരിഹാരമില്ല. ഇവിടത്തെ താരിഫ് വില കുറയ്ക്കുമെന്ന് റവന്യൂ മന്ത്രി നിയമസഭയിൽ വരെ പ്രഖ്യാപിച്ചിരുന്നെങ്കിലും ആ വാഗ്ദാനം ഇനിയും നടപ്പായിട്ടില്ല. വെള്ളിയാമറ്റം പഞ്ചായത്തിന് പുറമെ കുടയത്തൂർ പഞ്ചായത്തിലെ 1, 2, 3 വാർഡുകളിലും ഉയർന്ന താരിഫ് വിലയാണുള്ളത്. വെള്ളിയാമറ്റം വില്ലേജിനു കീഴിലാണ് ഈ വാർഡുകളും ഉൾപ്പെടുന്നത്. വൻവില കാരണം വികസന പ്രവർത്തനങ്ങൾക്ക് പോലും ഭൂമി വാങ്ങാൻ കഴിയാത്ത അവസ്ഥയാണ്. വിവാഹം, വിദ്യാഭ്യാസം, കാർഷിക വായ്പ എന്നിവയ്ക്കായി ഒരു തുണ്ട് ഭൂമി പോലും വിൽക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇതോടെ ജനങ്ങൾ സമരവുമായി രംഗത്തെത്തിയിരുന്നു. താരിഫ് വില നിർണയിച്ചതിൽ അപാകതകളുണ്ടെന്നും ഇതു ക്രമപ്പെടുത്തണമെന്നും കളക്ടർ റവന്യൂ വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ പ്രശ്ന പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. തുടർന്ന് കർഷകനായ സജി ആലയ്ക്കാത്തടം നവകേരള സദസിലും പരാതി നൽകി. ഇവിടെ നിന്ന് ലഭിച്ച മറുപടിയിലും പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിഷയം പരിശോധിച്ചു വരികയാണെന്നുമായിരുന്നു വിശദീകരണം. നേരത്തെ വെള്ളിയാമറ്റം ഇന്റഗ്രേറ്റഡ് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനു പുറമെ ആയിരത്തോളം കർഷകർ ഫോം അഞ്ചിൽ കളക്ടർക്ക് ഇതു സംബന്ധിച്ച് പ്രത്യേക പരാതി നൽകിയെങ്കിലും പ്രശ്നപരിഹാരമായിട്ടില്ല.

14 വർഷമായുള്ള

പ്രശ്നം

2010ൽ താരിഫ് വില പുതുക്കിയതു മുതൽ വെള്ളിയാമറ്റം നിവാസികളുടെ ദുരിതകാലം ആരംഭിച്ചു. നഗരസഭയിലെ ഭൂമിയുടെ താരിഫ് വിലയ്ക്ക് സമാനമായ വിലയാണ് മലയോര മേഖലയായ വെള്ളിയാമറ്റത്തുള്ളത്. റവന്യൂ ഉദ്യോഗസ്ഥരുടെ തെറ്റായ റിപ്പോർട്ടിനെ തുടർന്നാണ് പ്രശ്നം ഉടലെടുത്തത്. ഇവിടത്തെ ഭൂമിയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും അമിതമായി ഉയർന്നു. ഇതു ഭൂമിയുടെ യഥാർത്ഥ വിലയേക്കാൾ 50 ഇരട്ടി വരെ കൂടുതലാണ്. ഇതോടെ ഭൂമി വിൽപ്പന ഉൾപ്പടെയുള്ളവ അവതാളത്തിലായി.