പീരുമേട്: എൽ.പി.ജി സിലിണ്ടറുകൾ നിയമാനുസൃത ഉപഭോക്താക്കൾ കൈവശം വയ്ക്കുന്നെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഗ്യാസ് കണക്ഷനുകൾക്കായി മസ്റ്ററിംഗ് നടത്തുന്നത് പോസ്റ്റ് ഓഫീസ് മുഖേനയാക്കണമെന്നു നിവേദനം. മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമിയാണ് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രിയായ ഹർദീപ് സിംഗ് പുരിക്ക് നിവേദനം നൽകിയത്. നിയമാനുസൃത ഉപഭോക്താക്കളെ തിരിച്ചറിയാൻ മസ്റ്ററിംഗ് അനിവാര്യമാണെങ്കിലും, അതത് ഗ്യാസ് ഏജൻസികളിൽ മസ്റ്ററിംഗ് പ്രക്രിയ പൂർത്തിയാക്കാനുള്ള തീരുമാനമാണ് സാധാരണ എൽ.പി.ജി ഉടമകൾക്ക് അസൗകര്യം സൃഷ്ടിച്ചത്. ഇത് പലർക്കും, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. നിലവിലെ സംവിധാനം ഗ്യാസ് ഏജൻസികളിൽ നീണ്ട ക്യൂവും ഉപഭോക്താക്കൾക്ക് അസൗകര്യവും ഉണ്ടാക്കുന്നുണ്ട്. എൽ.പി.ജി ഉടമകളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ഈ നിബന്ധന മസ്റ്ററിംഗ് പൂർത്തിയാക്കാൻ മണിക്കൂറുകളോളം ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ നീണ്ട വരിയിൽ നിൽക്കാൻ അവരെ നിർബന്ധിതരാക്കിട്ടുണ്ട്. ഇത് സ്ത്രീകളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചു. ഈ തീരുമാനം മൂലം വൃദ്ധരും കിടപ്പിലായവരും ദുരിതത്തിലാണ്. ഇക്കാര്യത്തിൽ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഇന്ത്യാ പോസ്റ്റ് വഴിയോ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് വഴിയോ മസ്റ്ററിംഗ് ലഭിക്കുന്നതിന് ഒരു പ്രത്യേക സംവിധാനം സജ്ജീകരിക്കണമെന്നും ചൂണ്ടികാണിച്ചാണ് നിവേദനം.