രണ്ട് മണിക്കൂറോളം നേരം ഇതുവഴി ഗതാഗതം തടസപ്പെട്ടു
കൊടുങ്കാറ്റ് രണ്ട് മിനിട്ട് മാത്രം
തൊടുപുഴ: കുമാരമംഗലം പഞ്ചായത്തിലെ 4, 5 വാർഡുകളിലും നാഗപ്പുഴയിലുമുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ പരക്കെ നാശം. നിരവധി വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു. പലയിടത്തും റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ കടപുഴകി വീണു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു മഴയ്ക്കൊപ്പം ഒരു മിനിട്ടിൽ താഴെ മാത്രം നേരം നീണ്ടുനിന്ന ശക്തമായ കാറ്റ് ആഞ്ഞ് വീശിയത്. തൊടുപുഴ- ഏഴല്ലൂർ റോഡിൽ കറുക ഭാഗത്ത് രണ്ടിടങ്ങളിലായി വലിയ രണ്ട് മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് രണ്ട് മണിക്കൂറോളം നേരം ഇതുവഴി ഗതാഗതം തടസപ്പെട്ടു. പിന്നീട് തൊടുപുഴയിൽ അഗ്നിരക്ഷാ സേനയെത്തിയാണ് ഇവ വെട്ടിമാറ്റിയത്. കുമാരമംഗലം പഞ്ചായത്തിലെ നാലാം വാർഡിൽ പെരുമ്പിള്ളിച്ചിറ- കറുക റോഡിന് ഇരുവശമുള്ള മരങ്ങൾ വൻതോതിൽ കടപുഴകി. കൊണ്ടൂർ ജോർജ്ജിന്റെ വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. ഓട് പാതിയും കാറ്റിൽ പറന്നു പോയി. തൊട്ടടുത്ത പുരയിടത്തിലെ ആഞ്ഞിലി മരം മതിലിനും ഗേറ്റിനും മുകളിലേക്ക് വീണു. പുരയിടത്തിലെ പുളിമരവും കടപുഴകി വീണു. ആനിക്കുഴിയിൽ ജോർജ്ജ് വർക്കിയുടെ വീടിന് മുകളിലേക്ക് തേക്ക്, ആഞ്ഞിലി, റബർ മരങ്ങൾ വീണു. കാർ ഷെഡ് പൂർണമായും തകർന്നെങ്കിലും കാറിന് കേടുപാടുകളില്ല. വീട്ടിലെ വാട്ടർ ടാങ്ക് പൊട്ടിപ്പോയി. മേൽക്കൂരയിൽ ഓടുള്ള ഭാഗം തകർന്നു. ഭാഗ്യത്തിന് കുടുംബാംഗങ്ങൾ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. വില്ലേജ് ഓഫീസറായ കറുക മണക്കയത്തിൽ ഫസലുദ്ദീന്റെ വീടിന്റെ മേൽക്കൂരയും റബർ മരം വീണ് തകർന്നു. തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ എം.എച്ച്. മുനീറിന്റെ വീടിന് മുകളിലേക്കും മരം കടപുഴകി വീണു. തൊടുപുഴ ഫയർഫോഴ്സിൽ നിന്നുള്ള മൂന്ന് ടീമുകളുടെ നേതൃത്വത്തിലാണ് മരങ്ങൾ മുറിച്ചുനീക്കിയത്. ഇതുപോലെ കൊതകുത്തി അണ്ണാമലൈ ക്ഷേത്രത്തിന് സമീപം റോഡിലേക്ക് മരം വീണു ഗതാഗത തടസമുണ്ടായി. ഉരിയിരിക്കുന്ന്, മടക്കത്താനം, നാഗപ്പുഴ എന്നിവിടങ്ങളിലും റോഡിലേക്ക് മരം വീണു ഗതാഗത തടസമുണ്ടായി. മടക്കത്താനത്ത് മൂവാറ്റുപുഴയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും നാഗപ്പുഴയിൽ കല്ലൂർക്കാട് നിന്നുള്ള അഗ്നി രക്ഷാസേനയും എത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റിയത്.