മൂന്നാർ: 2018 ലെ പ്രളത്തിൽ തകർന്നുപോയ മൂന്നാർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് ഉടൻ പുനർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാറിൽ 16ന് ആരംഭിച്ച അനിശ്ചിതകാല സമരം ഫലം കണ്ടതിനെ തുടർന്ന് അവസാനിച്ചതായി ജില്ലാ നേതൃത്വം അറിയിച്ചു. ഇന്നലെ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ അഡ്വ. എ. രാജ എം.എൽ.എ, മൂന്നാർ ഗവ. കോളേജ് പ്രിൻസിപ്പൽ, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ, മറ്റു വകുപ്പു തല ഉദ്യോഗസ്ഥർ എന്നിവരുമായി ചേർന്ന ചർച്ച യോഗത്തിൽ ഒരാഴ്ചക്കുള്ളിൽ മൂന്നാറിൽ നേരിട്ടെത്തി കോളേജ് പുനർനിർമാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിൽ തീരുമാനങ്ങളെടുക്കുമെന്ന ഉറപ്പിന്മേലാണ് എസ്.എഫ്.ഐ സമരം അവസാനിപ്പിച്ചത്. 15ന് കോളേജിൽ പഠിപ്പ് മുടക്കി കൊണ്ടാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. ഇതിന് മുമ്പും കോളേജ് പുനർനിർമ്മണത്തിനുള്ള കാലതാമസത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ സമരം നടത്തുകയും തുടർന്ന് മണ്ണ് പരിശോധന അടക്കമുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കോളേജ് നിർമാണത്തിനുള്ള സ്ഥലം വിട്ടു നൽകുന്നതിനുള്ള അലംഭാവം മൂലമാണ് എസ്.എഫ്.ഐ വീണ്ടും സമര രംഗത്തേക്ക് ഇറങ്ങിയത്. നിലവിൽ ലഭിച്ചിരിക്കുന്ന ഉറപ്പ് പാലിക്കപെടാത്ത പക്ഷം കൂടുതൽ കടുത്ത സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ്, പ്രസിഡന്റ് ലിനു ജോസ് എന്നിവർ അറിയിച്ചു.