ഇടുക്കി: 30 ന് നടക്കുന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു. 2024 ഏപ്രിലിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരുടെ ഇടതു കൈയിലെ ചൂണ്ട് വിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞുപോയിട്ടില്ലാത്തതിനാലാണ് ഈ തീരുമാനം. ഈ നിർദ്ദേശം 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 49 തദ്ദേശസ്ഥാപന വാർഡുകളിലേയ്ക്കാണ് 30ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ആൾമാറാട്ടത്തിനെതിരെയുള്ള മുൻകരുതൽ വ്യവസ്ഥ പ്രകാരം സമ്മതിദായകന്റെ നിജസ്ഥിതിയെപ്പറ്റി ബോദ്ധ്യമായാൽ, ഇടതു കൈയിലെ ചൂണ്ടുവിരൽ പ്രിസൈഡിംഗ് ഓഫീസറോ പോളിംഗ് ഓഫീസറോ പരിശോധിച്ച് അതിൽ മായാത്ത മഷി പുരട്ടേണ്ടതുണ്ട്. വോട്ടറുടെ ഇടതുചൂണ്ടുവിരലിൽ അത്തരത്തിലുള്ള മഷിയടയാളം നേരത്തെ ഉണ്ടെങ്കിൽ വോട്ട് ചെയ്യാനാകില്ല. അതിനാലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത്തരത്തിൽ നിർദ്ദേശം പുറപ്പെടുവിച്ചത്.