കട്ടപ്പന: ഉപ്പുതറയിൽ കൃഷിയിടത്തിലെത്തിയ കാട്ടനയെ പടക്കം പൊട്ടിച്ച് വിരട്ടി ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കൈയിലിരുന്ന പടക്കം പൊട്ടി വനംവകുപ്പ് വാച്ചറുടെ വലതുകൈയിലെ തള്ളവിരൽ
അറ്റുപോയി. ഉപ്പുതറ പുത്തൻപുരയ്ക്കൻ പ്രസാദിന്റെ വിരലാണ് അറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ഉപ്പുതറ ഗവ. ആശുപതിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയലേക്ക് കൊണ്ടു പോയി. ആഴ്ചകളോളമായി ഉപ്പുതറ പാലക്കാവ്, മുത്തംപടി, കൂപ്പുപാറ പ്രദേശങ്ങളിൽ ഒറ്റയാൻ കൃഷിയിടത്തിൽ നാശം വിതയ്ക്കുകയാണ്. കാക്കത്തോട് ഡിവിഷനിൽ നിന്ന് കാടിറങ്ങിയ ഒറ്റയാൻ ഏഴു ദിവസമായി പാലക്കാവിൽ നിലയുറപ്പിച്ച് കൃഷി നശിപ്പിക്കുകയാണ്. വെള്ളിയാഴ്ച മാത്രം കിഴക്കേവേലിക്കാത്ത് ബിൻസ്, ചെറുവള്ളി ജോസഫ് , ദീപക് പുല്ലുവേലി, റിജു പോൾ, കൊച്ചാനിമൂട്ടിൽ നിഷ, തേരകം കുഴയിൽബേബി, കപ്പിലാമൂട്ടിൽ സിജു, മറ്റത്തിൽ ആലീസ് എന്നിവരുടെ പുരയിടത്തിൽ വ്യാപക കൃഷിനാശം ഉണ്ടാക്കി. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. ആന കൃഷിയിടത്തിൽ നിൽക്കുന്ന വിവരം അറിഞ്ഞാണ് നാട്ടുകാർക്കൊപ്പം വാച്ചർ പ്രസാദ് എത്തിയത്. ആനയെ പടക്കം പൊട്ടിച്ച് കൃഷിയിടത്ത് നിന്ന് തുരത്താനായിരുന്നു നീക്കം. എന്നാൽ ആനയെ ഉൾക്കാട്ടിലേക്ക് ഓടിക്കാനുള്ള ശ്രമം
ഇതുവരെയും വിജയിച്ചിട്ടുമില്ല.