തൊടുപുഴ: മുല്ലപ്പെരിയാർ ഡാം ഡീ കമ്മിഷൻ ചെയ്ത് അവിടെ പുതിയ ഡാം നിർമിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. കേന്ദ്ര ജല കമ്മിഷൻ 1979ൽ മുല്ലപ്പെരിയാർ സന്ദർശിച്ചപ്പോഴാണ് ഡാം അപകടാവസ്ഥയിലാണെന്ന സത്യം ആദ്യമായി ലോകമറിഞ്ഞത്. ഇപ്പോൾ ഡാമിന് ഏതാണ്ട് 130 വർഷത്തോളം പഴക്കമുണ്ട്. നിർഭാഗ്യകരമായ എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലെ അഞ്ചു ജില്ലകളിലുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തും അപകടത്തിലാകും. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി മേഖലയിലെ ജനങ്ങൾ വലിയ ഭീതിയിലാണ് കഴിയുന്നത്. ഭൂകമ്പ സാദ്ധ്യത കൂടുതലുള്ള പ്രദേശമാണ് മുല്ലപ്പെരിയാർ എന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. ജലവിതരണത്തിൽ തമിഴ്നാടുമായി നിലനിൽക്കുന്ന കരാറിനെ ബാധിക്കാതെ പുതിയ ഡാം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കണം. 2021ലെ ഡാം സുരക്ഷാ നിയമപ്രകാരം ദേശീയ ഡാം സുരക്ഷാ അതോറിട്ടിയും ഇരുസംസ്ഥാനങ്ങളും ചേർന്ന് തീരുമാനങ്ങൾ എടുക്കണമെന്നാണ്. കേരളത്തിന് സുരക്ഷ,​ തമിഴ്നാടിന് ജലം എന്ന അർഥപൂർണമായ നിലപാടാണ് കേരളം എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. നിർമ്മാണം ഏറ്റെടുക്കാൻ കേരളം എപ്പോഴും തയ്യാറാണു താനും. പ്രശ്നപരിഹാരത്തിൽ കേന്ദ്രത്തിനു നിർണായക സ്വാധീനം ചെലുത്താനാകും. രണ്ടു സംസ്ഥാനങ്ങളെയും വിശ്വാസത്തിലെടുത്തു ചർച്ച നടത്തി സമവായം കണ്ടെത്തി പുതിയ ഡാം നിർമ്മിക്കാനുള്ള നടപടികൾ കേന്ദ്രം ഉടൻ സ്വീകരിക്കണം. റൂൾ 377 പ്രകാരമാണ് ഡീൻ കുര്യാക്കോസ് ഈ ആവശ്യം പാർലമെന്റിൽ ഉന്നയിച്ചത്.