തൊടുപുഴ: നഗരത്തിൽ വിൽപ്പനയ്ക്ക് എത്തിച്ചപ്പോൾ പഴകിയ മത്സ്യമെന്ന പേരിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത മത്സ്യങ്ങളിൽ മായം ഇല്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. വിഴിഞ്ഞം കടപ്പുറത്ത് നിന്ന്, തൊടുപുഴ നീരാളി മാർക്കറ്റിൽ എത്തിച്ച മത്സ്യങ്ങളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ പഴകിയ മത്സ്യമെന്ന പേരിൽ പിടിച്ചെടുത്തത്. മാർക്കറ്റിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഫോർമാലിനുണ്ടെന്ന് അധികൃതർ തന്നെ പറയുകയും വിൽപന തടയുകയും ചെയ്തു. തുടർന്ന് കൊച്ചി കാക്കനാടുള്ള ലാബിലേക്ക് സാമ്പിൾ അയക്കുകയും ചെയ്തു. തുടർന്ന് മത്സ്യം കൊണ്ടു വന്ന നാല് വാഹനങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെ പരിശോധന ഫലം വരുകയും ഇതിൽ യാതൊരുവിധ കെമിക്കലുകളും ഇല്ലെന്ന് തെളിയുകയും ചെയ്തു. അധികൃതരുടെ ഈ നടപടിയെ തുടർന്ന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായതെന്ന് വ്യാപാരികൾ പറഞ്ഞു. പരിശോധനാ ഫലത്തിന്റെ കോപ്പി തരാതെ വാഹനം മാറ്റില്ലെന്ന് മത്സ്യ വ്യാപാരികൾ നിലപാട് എടുത്തതോടെ അധികൃതർ ഇത് നൽകി. പരിശോധനയുടെ പേരിൽ നഷ്ടം ഉണ്ടാക്കിയതിന് തങ്ങൾ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.