ഇരിട്ടി: മഴ ശക്തമായ സാഹചര്യത്തിൽ കുടക് ജില്ലയിലെ റോഡുകളിൽ ഗതാഗത നിയന്ത്രണം. റജിസ്റ്റർ ചെയ്ത വാഹന ഭാരം 18.5 ടണ്ണിൽ കൂടുതലുള്ള ചരക്ക് വാഹനങ്ങൾക്കാണ് നിരോധനം പ്രാബല്യത്തിലാക്കി മടിക്കേരി ഡെപ്യൂട്ടി കമ്മിഷണർ (കുടക് കളക്ടർ) ഡോ. ബി.സി.സന്തോഷ് ഉത്തരവിട്ടത്. മൾട്ടി ആക്സിൽ വിഭാഗം ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങൾക്കും സ്‌കൂൾ വാഹനങ്ങളും നിരോധനം ഇല്ല.
എല്ലാത്തരം തടി, മണൽ ലോഡ് വാഹനങ്ങൾക്കും നിരോധനം ഉണ്ട്. ഉത്തരവ് ഇന്നലെ ഇറങ്ങിയെങ്കിലും ദൂരെ സംസ്ഥാനങ്ങളിൽ നിന്നു വിവരം അറിയാതെ എത്തിയ കുടക് ജില്ലയ്ക്കുള്ളിൽ നിന്നു ചെക്ക് പോസ്റ്റിൽ എത്തിയ ലോറികൾക്ക് ഇന്നലെ ഇളവ് നൽകി. ഇന്ന് മുതൽ തടയും.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ അപകടങ്ങൾ ലഘൂകരിക്കുന്നതിനാണ് നടപടി. കഴിഞ്ഞദിവസം മാക്കൂട്ടം ഓട്ടക്കൊല്ലിയിൽ ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചിരുന്നു. ഇന്നലെ മുതൽ പ്രാബല്യത്തിലാക്കി ഇറക്കിയ ഉത്തരവ് ഈ മാസം 31 വരെയാണെങ്കിലും കാലവർഷം ശക്തമായി തുടർന്നാൽ നീട്ടിയേക്കും.
അതിർത്തി ചെക്ക് പോസ്റ്റുകളിൽ വാഹനങ്ങൾ തടയും
നിയന്ത്രണ നിർദ്ദേശം മറികടന്ന് കേരളത്തിൽ നിന്ന് എത്തുന്ന വാഹനങ്ങൾ മാക്കൂട്ടം ഉൾപ്പെടെ അതിർത്തിയിലുള്ള ചെക്ക് പോസ്റ്റുകളിൽ നിന്നു മടക്കും
കുടക് ജില്ലയിലൂടെ കടന്നു പോകുന്ന ദേശീയപാത 275 ന്റെ അതിർത്തിയിൽ കുശാൽനഗർ, സംപാജെ എന്നിവിടങ്ങളിലും 24 മണിക്കൂറും പരിശോധന
പരിശോധന ശക്തമാക്കാൻ ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിക്കാനും മൊബൈൽ പട്രോളിംഗ് നടത്താനും ഉത്തരവുണ്ട്
2018ൽ ചുരം പാതയിൽ 100 ഓളം സ്ഥലങ്ങളിൽ മണ്ണിടിഞ്ഞു അപകടം സംഭവിച്ചിരുന്നു