മലബാറിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നായ ചിറക്കൽ കിഴക്കേക്കര മതിലകം ക്ഷേത്രം പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത് ആലോചിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ പറഞ്ഞു. കെ.വി.സുമേഷ് എം.എൽ.എയുടെ സബ്മിഷനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കിഴക്കേക്കര മതിലകം ക്ഷേത്രത്തിന് 1200 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കെ.വി.സുമേഷ് സബ്മിഷനിൽ ചൂണ്ടിക്കാട്ടി. പഴക്കം ചെന്ന ആരൂഢവും ഗോപുരവും 1500 ലേറെ പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ പറ്റുന്ന ഊട്ടുപുരയുമെല്ലാം ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്. ചെറുശ്ശേരി രചിച്ച കൃഷ്ണഗാഥയിലെ ശ്രീകൃഷ്ണന്റെ ജനനം മുതൽ കംസ വധം വരെയുള്ള ഭാഗങ്ങൾ ഗോപുരത്തിൽ അതിമനോഹരമായ കൊത്തുപണിയായി ഇവിടെ അടയാളപ്പെടുത്തിയിട്ടുണ്ട്. കാലപ്പഴക്കത്താൽ ക്ഷേത്രത്തിന്റെ പ്രധാന്യവും പ്രൗഢിയും നഷ്ടപ്പെട്ടു പോകാതെ സംരക്ഷിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.