daily

മയ്യിൽ: ഞാറ്റുപാട്ടുകളും കൊയ്തുപാട്ടുകളുമൊക്കെയായി പാടത്ത് പരമ്പരാഗത കർഷകതൊഴിലാളികൾ ഇറങ്ങുന്ന കാഴ്ച മറന്നേക്കുക. മറ്റെല്ലാ തൊഴിൽമേഖലകളിലും കൈയടക്കിയ ഇതരസംസ്ഥാന തൊഴിലാളികൾ പാടത്തും സജീവമായിരിക്കുന്നു.ഞാറ്റുപാട്ടിന്റെ അകമ്പടിയില്ലെങ്കിലും നിരതെറ്റാതെ പിന്നോട്ട് ഞാറുനട്ട് നടക്കാൻ അവർ എളുപ്പത്തിൽ പഠിച്ചെടുത്തുകഴിഞ്ഞു.

കൽക്കട്ട മുർഷിതാബാദ് ഇല്ലിയാസിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘവും തമിഴ്നാട് സ്വദേശി രാമലിംഗത്തിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘവും മറ്റുള്ളവരും ഏറ്റെടുത്തിരിക്കുന്നത്. നാറാത്ത് പഞ്ചായത്ത് പാടശേഖര സമിതിയുടെ നൂറ് ഹെക്ടറോളം വരുന്ന വയലിലിലാണ് ഇവരുടെ അദ്ധ്വാനം. ഒരേക്കറിന് ആറായിരം മുതൽ ഏഴായിരം രൂപ വരെയാണ് കരാറടിസ്ഥാനത്തിൽ ഇവരുടെ കൂലി. 2013 മുതൽ ഇവർ സ്ഥിരമായി കേരളത്തിലെത്തി കാർഷിക വൃത്തിയിൽ ഏർപ്പെടുന്നുണ്ട്. യുവാക്കളും വനിതകളുമുള്ള സംഘത്തിന്റെ നാട്ടിപ്പണിയിലെ വൃത്തിയും വേഗതയും കാണേണ്ടതു തന്നെയാണ്. പരമ്പരാഗത നാട്ടിപ്പണിക്കാരെ പിന്നിലാക്കുന്ന രീതിയിലാണ് ഇവരുടെ പണി.

നൂറേക്കർ കൂടി കൃഷിയോഗ്യമാക്കി നാറാത്ത്

മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി നാറാത്ത് പഞ്ചായത്തിന്റെ ഇടപെടലിലൂടെ നൂറ് ഹെക്ടർ.തരിശുഭൂമി ഇക്കുറി കൃഷിയോഗ്യമാക്കിയിട്ടുമുണ്ട്. നാറാത്ത് പഞ്ചായത്ത് പാടശേഖരങ്ങളായ പെരുന്തുരുത്തി, മലോട്ട് - പള്ളേരി, വെണ്ടോട്ട്, മാതോടം, മാതോടം കൈപ്പാട് എന്നീ അഞ്ച് പാടശേഖര വയലുകളിലും അന്യസംസ്ഥാന നാട്ടിപ്പണിക്കാരുടെ സാന്നിധ്യമുണ്ടായിരുന്നു. ജില്ലയിലെ മറ്റ് പാടശേഖരങ്ങളിലും ഇവരുടെ സാന്നിദ്ധ്യമുണ്ട്. മുൻവർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ചെലവ് കൂടിയതും പണിക്കാരെ കിട്ടാത്തതും ട്രാക്ടർ, കൊയ്ത്ത് യന്ത്രം എന്നിവയുടെ ലഭ്യതക്കുറവും കാരണം നിരവധി പരമ്പരാഗത കർഷകർ നെൽകൃഷിയിൽ നിന്നും പിന്നോട്ടടിച്ചിരുന്നു. ഇവർക്കെല്ലാം അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവ് ആശ്വാസമായിട്ടുണ്ട്. ഇതിനു പുറമെ തരിശായി കിടന്ന നിരവധി സ്ഥലങ്ങൾ ആളുകൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനും തുടങ്ങിയിട്ടുണ്ട്.

തൊഴിലാളികളെ എത്തിക്കുന്നത് ഏജന്റുമാർ

സംസ്ഥാനത്തിന് അകത്തും പുറത്തുമായി പരമ്പരാഗതമായി കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരാണ് അന്യസംസ്ഥാന തൊഴിലാളികൾ. എല്ലാ വർഷവും ഓരോ പ്രദേശത്തെ നെൽകൃഷി സമയത്ത് ഇവരെ എത്തിച്ച് കൊടുക്കുന്നത് ഏജന്റുമാരാണ്. എന്നിരുന്നാലും ഇവരുടെ കടന്നുവരവ് കാർഷിക മേഖലയ്ക്ക് മുതൽകൂട്ടാവും.

കതിർ സ്വയം സഹകരണ സംഘത്തിന്റെ പേരിലുള്ള ഏക്കർ കണക്കിന് പാട്ടഭൂമിയിൽ യഥാസമയം കൃഷി ചെയ്യുന്നതിനാണ് അന്യ സംസ്ഥാന തൊഴിലാളികളെ കാർഷിക വൃത്തിയിലേക്ക് കൊണ്ടുവരാൻ കാരണം . തുടർന്ന് മറ്റ് പാടശേഖരങ്ങളിലും ഇവരെ ആവശ്യമായി വന്നു. കൂടുതൽ തരിശ്ശു ഭൂമി യോഗ്യമാക്കുമ്പോൾ കൃത്യ നിഷ്ഠതയോടും രാവിലെ 6 മുതൽ വൈകുന്നേരം വരെയുള്ള ഇവരുടെ ജോലിയിലെ ആത്മാർത്ഥത എടുത്ത് പറയേണ്ടതാണ് "

പി.ആർ .ചന്ദ്രശേഖരൻ,പ്രസിഡന്റ്,പെരുംത്തുരത്തി പാടശേഖര സമിതി