സ്പീക്കർ എ.എൻ.ഷംസീർ ഉദ്യോഗസ്ഥ തല യോഗം വിളിച്ചുചേർത്തു

തലശ്ശേരി: കൊടുവള്ളി റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണം ഒക്ടോബറിൽ പൂർത്തിയാക്കുന്നതിന്
നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിന്റെ ചേംബറിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥ തലയോഗത്തിൽ തീരുമാനം.

റെയിൽവേ ഓവർബ്രിഡ്ജിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായാണ് യോഗം ചേർന്നത്. റെയിൽവേ ഓവർബ്രിഡ്ജ് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ കണ്ണൂർ -തലശ്ശേരി ദേശീയപാതയിൽ കൊടുവള്ളി ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.

റെയിൽവേ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ജൂലായ് 18, 19, 20 തീയതികളിലായി നടക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

തുടർന്ന് റെയിൽവേയുടെ ഭാഗത്തുള്ള പണികൾ രണ്ടു മാസത്തിനുള്ളിലും രണ്ടു ഭാഗത്തുള്ള പാലത്തിന്റെ പണികൾ സമാന്തരമായി മൂന്നു മാസത്തിനുള്ളിലും പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജൂലായ് 18 ന് സൈറ്റ് സന്ദർശിക്കുമെന്ന് സ്പീക്കർ അറിയിച്ചു.

ദക്ഷിണ റെയിൽവേ ചീഫ് എൻജിനീയർ രാജഗോപാൽ, കിഫ്ബി സീനിയർ മാനേജർ എ.ഷൈല, ആർ.ബി.ഡി.സി.കെ മാനേജിംഗ് ഡയറക്ടർ സുഹാസ്, ജനറൽ മാനേജർ സിന്ധു, എസ്.പി.എൽ ലിമിറ്റഡ് ഡി.ജി.എം മഹേശ്വരൻ, റൈറ്റ്സ് ലിമിറ്റഡ് ടീം ലീഡർ വെങ്കിടേശ്, സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എസ്.കെ.അർജുൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

നേരത്തെ പ്രവൃത്തി 2023 മാർച്ചോടെ പൂർത്തിയാക്കുമെന്ന് അറിയിച്ചതായിരുന്നു

400 മീറ്റർ നീളത്തിലും 10.5 മീറ്റർ വീതിയിലും കോമ്പോസിറ്റ് സ്റ്റീൽ സ്ട്രക്ചർ ഉപയോഗിച്ചാണ് പാലം നിർമ്മാണം

പാലത്തിന്റെ പൈൽ ക്യാപ്പ് വരെ കോൺക്രീറ്റും ബാക്കിയുള്ള ഭാഗം സ്റ്റീലും ഉപയോഗിച്ചാണ് നിർമ്മിക്കുക

യാർഡിൽ നിർമ്മിച്ച് കൊണ്ടുവന്ന് ഘടിപ്പിക്കുന്ന രീതിയാണ് ഇവിടെ അവലംബിച്ചത്.

നിർമ്മാണ രീതി കേരളത്തിൽ ആദ്യം

സ്ലാബിനടിയിൽ വരുന്ന ബീമുകൾ കോൺക്രീറ്റിൽ നിർമ്മിക്കുന്നതാണ് പതിവ് രീതി. എന്നാൽ ഇവിടെ സ്റ്റീലിലാണ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ നിർമ്മിക്കുന്നത്. റെയിൽവേ സ്ലാബുകൾ ഒഴികെ മറ്റ് മുഴുവൻ നിർമ്മാണ പ്രവൃത്തിയുടെയും ചുമതല എസ്.പി.എൽ പ്രൈവറ്റ് ലിമിറ്റഡിനാണ്. 19 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് മേൽപ്പാലത്തിന്റെ നിർമ്മാണം.