തളിപ്പറമ്പ്: വാഹനാപകടത്തിൽ മരണപ്പെട്ട യുവ എൻജിനീയറുടെ കുടുംബത്തിന് ഒരു കോടി 43 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. തളിപ്പറമ്പ് വാഹനാപകട നഷ്ടപരിഹാര ട്രിബൂണൽ ജഡ്ജ് കെ.എൻ പ്രശാന്ത് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2020 ഫെബ്രുവരി 20ന് പുലർച്ചെ മൂന്നുമണിക്ക് സേലത്തിനടുത്ത് അവിനാശിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച പയ്യന്നൂർ കാനത്തിൽ ഞണ്ടന്റവിട വീട്ടിൽ സനൂപിന്റെ കുടുംബത്തിനാണ് നഷ്ടപരിഹാരം നൽകാൻ വിധിയായത്. ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസും ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ സനൂപടക്കം 16 പേർ മരണപ്പെട്ടിരുന്നു. 1,07,81,01, 600 രൂപയും 2020 മുതൽ എട്ട് ശതമാനം പലിശയും കോടതി ചെലവും ഉൾപ്പെടെ 1.43 കോടി കുടുംബത്തിന് ലഭിക്കും. ഹോസ്ദുർഗ് കോടതിയിലെ പ്രമുഖ അഭിഭാഷകനായ എ. മണികണ്ഠനാണ് ഹരജിക്കാർക്കു വേണ്ടി ഹാജരായത്.