ആലക്കോട്: ഉദയഗിരിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പത്ത് ഫാമുകളിലെ പന്നികളെ ഉൻമൂലനം ചെയ്യാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമിലെയും കൂടാതെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പന്നികളെയും അടിയന്തിരമായി ഉന്മൂലനം ചെയ്ത് മാനദണ്ഡങ്ങൾ പ്രകാരം സംസ്‌കരിക്കാനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടരുടെ ഉത്തരവ്.
പന്നികളെ ഉന്മൂലനം ചെയ്ത് ജഡങ്ങൾ മാനദണ്ഡങ്ങൾ പ്രകാരം സംസ്‌കരിച്ച് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ റിപ്പോർട്ട് ചെയ്യണമെന്നാണ് ഉത്തരവ്. ഉദയഗിരി ഗ്രാമ പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളിൽ നിന്നും മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് പരിശോധിച്ച് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ അടിയന്തിര റിപ്പോർട്ട് സമർപ്പിക്കണം.മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും പന്നിമാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാദ്ധ്യത പരിഗണിച്ച് ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാർഗങ്ങളിലും പൊലീസുമായും ആർ.ടി.ഒയുമായും ചേർന്ന് മൃഗ സംരക്ഷണ വകുപ്പ് കർശനമായ പരിശോധന നടത്തും. രോഗ വിമുക്ത മേഖലയിൽ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കും.
ഒരു കിലോമീറ്റർ രോഗബാധിത പ്രദേശം;
പത്ത് കിലോമീറ്റർ നിരീക്ഷണമേഖല
ഉദയഗിരി പഞ്ചായത്തിൽ രോഗം സ്ഥീരീകരിച്ച പന്നിഫാമിനു ചുറ്റുമുള്ള ഒരു കീലോമീറ്റർ പ്രദേശം രോഗ ബാധിത പ്രദേശം ആയും 10 കീലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവായി. ഈ പ്രദേശങ്ങളിൽ പന്നി മാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽ നിന്ന് നിരീക്ഷണ മേഖലയിലേയ്ക്ക് കൊണ്ട് വരുന്നതും മൂന്ന് മാസത്തേക്ക് നിരോധിച്ചിട്ടുണ്ട്.
ആഫ്രിക്കൻ പന്നിപ്പനി (എ.എസ്.എഫ്)
ഉയർന്ന പനി, അസ്വാഭാവികമായി വെളുത്ത രക്താണുക്കളുടെ എണ്ണം വർദ്ധിക്കൽ,, ഉയർന്ന നാഡിമിടിപ്പ്, ശ്വസന നിരക്ക്, നാലോ ഏഴോ ദിവസങ്ങൾക്കുള്ളിൽ മരണം എന്നിവയാണ് ഈ പകർച്ചവ്യാധിയുടെ ഫലം. പന്നികളിൽ മാരകവുമായ വൈറൽ രോഗം .മനുഷ്യരിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടില്ല.1910-ൽ കെനിയയിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്,
അടിയന്തിരനടപടി
അടിയന്തര നടപടികൾക്കായി പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസർ കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരുൾപ്പെട്ട സംഘം രൂപീകരിക്കണം
പന്നികളെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യുന്നതിന് ആരോഗ്യ വകുപ്പും കെ.എസ്.ഇ.ബി അധികൃതരും സഹായം നൽകണം.
രോഗബാധ കണ്ടെത്തിയാൽ തദ്ദേശ സ്വയം ഭരണ സ്ഥാപന അധികാരികൾ, വില്ലേജ് ആപ്പീസർമാർ, റൂറൽ ഡയറി ഡെവലപ്‌മെന്റ് ഉദ്യോഗസ്ഥർ എന്നിവർ ബന്ധപ്പെട്ട വെറ്ററിനറി ഓഫീസറെ വിവരം അറിയിക്കണം.വെറ്റിനറി ഓഫീസർ രോഗനിയന്ത്രണത്തിന് നടപടിയെടുക്കണം
ഫയർ ആന്റ് റെസ്‌ക്യൂ സർവീസ് ഫാമുകളെ അണുവിമുക്തമാക്കണം.