maram

ഇരിട്ടി : ഒരാഴ്ചയായി തോരാതെ പെയ്ത ദുരിത മഴക്ക് ഇന്നലെ നേരിയ ശമനം. മൂന്ന് ദിവസത്തിലേറെയായി നിറഞ്ഞൊഴുകിയ ബാവലി, ബാരാപോൾ പുഴകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ പഴശ്ശി പദ്ധതിയിൽ ഒരുമീറ്ററോളം വെളളം താഴ്ന്നു. ഇതോടെ വളപട്ടണം പുഴയലേക്കുള്ള നീരൊഴുക്കിനും കാര്യമായ കുറവുണ്ടായി. അന്തർസംസ്ഥാന പാതയായ ഇരിട്ടി കൂട്ടുപുഴ കെ.എസ്.ടി.പി റോഡിൽ വളവുപാറയിൽ മണ്ണിടിച്ചലിനെ തുടർന്ന് തിരിച്ചു വിട്ട ഗതാഗതം പുനസ്ഥാപിച്ചു. ഇവിടെ കൂടുതൽ മണ്ണിടിച്ചലിനുള്ള സാദ്ധ്യത കുറഞ്ഞതോടെയാണ് ഇതുവഴിയുളള ഗതാഗതം പുനസ്ഥാപിച്ചത്.

ഇരിട്ടി ബ്ളോക്കിൽ രണ്ട് ദുരിതാശ്വാസക്യാമ്പുകൾ
മഴ തുടരാനുള്ള സാദ്ധ്യതയും മണ്ണിടിച്ചിൽ ഭീഷണിയെയും കണക്കിലെടുത്ത് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ 48 കുടുംബങ്ങളെക്കൂടി മാറ്റി പാർപ്പിച്ചു. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 59 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചത്. അയ്യൻകുന്ന് പഞ്ചായത്തിലെ കരക്കോട്ടക്കരി സെന്റ് തോമസ് യു.പി സ്‌കൂളിലും, ആറളം പഞ്ചായത്തിലെ മാങ്ങോട് നിർമ്മല എൽ.പി സ്‌കൂളിലുമാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് പായത്ത് രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
കരക്കോട്ടകരയിൽ എടപ്പുഴ മേഖലയിലെ 19 കുടുംബങ്ങളെയാണ് കരക്കേട്ടക്കരി യു.പി സ്‌കൂളലേക്ക് മാറ്റിയിരിക്കുന്നത്. ക്യാമ്പിൽ 36 സ്ത്രീകളും 38 പുരുഷന്മാരും ഒൻപത് കുട്ടികളുമാണ് ഉള്ളത്. മാങ്ങോട് നിർമ്മല എൽ.പി സ്‌കൂൾ ക്യാമ്പിൽ 40 കുടുംബങ്ങളാണ് കഴിയുന്നത്. 48 സ്ത്രീകളും 62 പുരുഷന്മാരും 15 കുട്ടികളും ക്യാമ്പിലുണ്ട്. ബുധനാഴ്ച്ച ചതിരൂർ 110 ആദിവാസി ഊരിലെ 11കുടുംബങ്ങൾക്ക് വേണ്ടിയാണ് ക്യാമ്പ് തുടങ്ങിയതെങ്കിലും പിന്നീട് കൂടുതൽ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി.

ക്യാമ്പുകളിൽ സഹായവുമായി ജനം
അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ ഭക്ഷണമുൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കരക്കോട്ടകരി, മാങ്ങോട് ക്യാമ്പുകളിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ,ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് , വൈസ് പ്രസിഡന്റ് ജെസ്സി മോൾ വാഴപ്പള്ളി , , ഐ.ടി ഡി.പി ഉദോഗസ്ഥർ , ഡെപ്യൂട്ടി തഹസിൽദാർ ടി.വി.ഷൈജ, ഉദ്യോഗസ്ഥരായ സുധീഷ് ,സനീഷ്, വിഷ്ണു, ബിജു ജോൺ,കരിക്കോട്ടക്കരി വില്ലേജ് ഓഫീസർ രാജു കെ.പരമേശ്വരൻ, മനോജ് എം.കണ്ടത്തിൽ , കെ.ടി.ജോസ്, പി.ജോസഫ് , കെ.വി.സക്കീർ ഹുസൈൻ, കെ.ശ്രീധരൻ, പി.പി.അശോകൻ , കെ.ജെ.സജീവൻ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.

മണ്ണിടിച്ചിൽ ഭീഷണിയും
മാടത്തിൽ പള്ളിക്കുപിറകുവശത്തെ കുഞ്ഞിപ്പറമ്പത്ത് സുഹറയുടെ കുടുംബത്തെ മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് പായം വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ മാറ്റി പാർപ്പിച്ചു. വീടിന് പിറകുവശം മണ്ണിടിയുകയും കൂടുതൽ മണ്ണിടിയാനുള്ള സാദ്ധ്യതയും കണക്കിലെടുത്താണ് ഒഴിപ്പിച്ചത്. കല്ലുമുട്ടിയിൽ കിഴക്കേ കുഴിപ്പള്ളി ജിതീഷിന്റെ കുടുംബവും മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് വീട് വിട്ട് ബന്ധു വീട്ടലേക്ക് താമസം മാറ്റി. വീട്ടിന് പിറകുവശത്തെ കുന്ന് ഇടിഞ്ഞ് വീടിന്റെ ചുമരിന് മുകളലേക്ക് പതിക്കുകയായിരുന്നു. ഒരു വർഷം മുമ്പാണ് ജിതീഷ് പുതിയ വീട് നിർമ്മിച്ചത്.

ആറളം റോഡിൽ മരം വീണു
വീർപ്പാട് ആറളം റോഡിൽ കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു. സന്നദ്ധ പ്രവർത്തകർ കനത്ത മഴയെ അവഗണിച്ച് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജെസ്സി ഉമ്മിക്കുഴിയിൽ, അബ്ദുൾ നാസർ, വില്ലേജ് ഓഫീസർ ജോൺ, ചെടിക്കുളം പള്ളി വികാരി ഫാ.പോൾ കണ്ടത്തിൽ, അജ്മൽ എന്നിവരുടെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവർത്തകരാണ് ശ്രമദാനം നടത്തിയത്.