കോഴിക്കോട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗലാപുരം ഡിവിഷൻ രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എം.കെ.രാഘവൻ എം.പി. സർവീസ് അനുവദിക്കുന്നതിൽ ഉൾപ്പെടെ അവഗണന നേരിടുന്ന പാലക്കാട് ഡിവിഷൻ വിഭജിച്ചാണ് സേലം ഡിവിഷൻ രൂപീകരിച്ചത്. നിലവിൽ വിഭജിക്കപ്പെട്ട ഒരു ഡിവിഷൻ വീണ്ടും വിഭജിക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് എം.കെ രാഘവൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെയും റെയിൽവേ ബോർഡ് ചെയർമാനെയും അറിയിച്ചു.
കർണാടകത്തിന്റെ പുരോഗതിക്കായി സൗത്ത് വെസ്റ്റേൺ റെയിൽവേ പ്രത്യേക സോണായി സ്ഥാപിച്ചിരുന്നു. സമാനമായി തമിഴ്നാടിന് സതേൺ റെയിൽവേയും നിലവിലുണ്ട്. കേരളത്തിന് പ്രത്യേകം സോൺ അനുവദിക്കണമെന്ന ആവശ്യത്തോട് സർക്കാർ ഇപ്പോഴും മുഖം തിരിച്ചിരിക്കുകയാണ്. പാസഞ്ചർ ട്രാഫിക്കിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വരുമാനം നേടുന്ന പാലക്കാട് ഡിവിഷന് അർഹിക്കുന്ന പരിഗണന റെയിൽവേയിൽ നിന്ന് ലഭിക്കുന്നില്ല.
ചരക്കു ഗതാഗതത്തിൽ നിന്നുള്ള വരുമാനത്തിനായി പാലക്കാട് ഡിവിഷൻ സഹായിക്കുന്നത് പനമ്പൂർ തുറമുഖമാണ്. ഇതുൾപ്പെടെ പാലക്കാട് നിന്ന് വിഭജിച്ച് പോകുന്നത് ഡിവിഷന്റെ വരുമാനം കുറയുന്നതിന് കാരണമാകും. വരുമാന കുറവിന്റെ പേരിൽ പാലക്കാട് ഡിവിഷന്റെ നിലനിൽപ്പ് തന്നെ അവതാളത്തിലാക്കാൻ വിഭജനം കാരണമാവും.
അഞ്ചും ആറും പിറ്റ്ലൈനുകൾ സതേൺ റെയിൽവേയുടെ മറ്റ് ഡിവിഷനുകളിൽ ഉണ്ടായിരിക്കെ മംഗലാപുരത്ത് ഒരേയൊരു 24 കോച്ച് പിറ്റ്‌ലൈനുള്ള പാലക്കാട് ഡിവിഷൻ വിഭജിച്ചാൽ ഉള്ള പിറ്റ്‌ലൈൻ പാലക്കാടിന് നഷ്ടമാവും.
പാലക്കാട് ഡിവിഷന്റെ മിക്ക സർവീസുകളും ആരംഭിക്കുന്നത് ടെർമിനൽ സ്റ്റേഷനായ മംഗലാപുരത്ത് നിന്നാണ്. ഈ ട്രെയിനുകളും പാലക്കാട് ഡിവിഷന് നഷ്ടമാവും.
മൂന്ന് ഡിവിഷൻ ഇല്ലാത്തതിന്റെ പേരിലും സോൺ നിഷേധിക്കപ്പെടുന്ന കേരളത്തിന് സോൺ അനുവദിക്കുന്നതിന് പകരം കേരളം മൊത്തത്തിൽ ഒറ്റ ഡിവിഷൻ എന്ന നിലയിലേക്കാണ് റെയിൽവേ കാര്യങ്ങൾ കൊണ്ടെത്തിക്കുന്നത്. ഇതിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികളുടെ സഹകരണത്തോടെ സംയുക്തമായി മുന്നോട്ട് പോകുമെന്നും എം.പി വ്യക്തമാക്കി.