കോഴിക്കോട്: അടുത്തിടെ പ്രഖ്യാപിച്ച സൂപ്പർ ലീഗ് കേരള ടൂർണമെന്റിനായി കോഴിക്കോട് ആസ്ഥാനമായുള്ള കാലിക്കറ്റ് ഫുട്‌ബോൾ ക്ലബിന്റെ (കാലിക്കറ്റ് എഫ്സി) മുഖ്യ പരിശീലകനായി ഇയാൻ ആൻഡ്രൂ ഗില്ലനെ നിയമിച്ചു. മുൻ ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ടീം കോച്ച് ആണ് ഇയാൻ ഗില്ലൻ. ഓസ്‌ട്രേലിയൻ, യു.കെ. വംശജനായ ആൻഡ്രൂ ഗില്ലന് ഫുട്‌ബോൾ പരിശീലകനായി 25ലധികം വർഷത്തെ അനുഭവസമ്പത്തുണ്ട്. 58 കാരനായ ഗില്ലൻ ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ഫുട്‌ബോൾ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. നേപ്പാളിലെ ലളിത്പൂർ സിറ്റി ഫുട്‌ബോൾ ക്ലബിന്റെ ഹെഡ് കോച്ച് ആയിട്ടാണ് ഒടുവിൽ പ്രവർത്തിച്ചത്. ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷനിൽ (എ.എഫ്.സി) 'എ' ലൈസൻസുള്ള ഗില്ലൻ അവിടെ നിന്ന് പ്രൊഫഷണൽ കോച്ചിംഗ് ഡിപ്ലോമ നേടിയിട്ടുണ്ട്.
മുൻ അണ്ടർ 21 ഇന്ത്യൻതാരവും അണ്ടർ 16 ദേശീയ വനിതാ ടീമിന്റെ മുഖ്യ പരിശീലകനുമായിരുന്ന ബിബി തോമസ് മുട്ടത്താണ് കാലിക്കറ്റ് എഫ്സിയുടെ അസിസ്റ്റന്റ് കോച്ച്. 46 കാരനായ ബിബി തോമസ് മംഗളൂരു എഫ്സിയുടെ ടെക്നിക്കൽ ഡയറക്ടറും സന്തോഷ് ട്രോഫി കർണാടക ടീമിന്റെ മുഖ്യ പരിശീലകനും 2023- 24 ലെ സന്തോഷ് ട്രോഫി കേരള ടീമിന്റെ സെലക്ടറുമായിരുന്നു. തൃശൂർ സ്വദേശിയാണ്.
അന്താരാഷ്ട്ര പ്രശസ്ത ഫുട്‌ബോൾ പരിശീലകനായ ഗില്ലന് പരിശീലകൻ, മാനേജർ, ടെക്നിക്കൽ ഡയറക്ടർ എന്നീ നിലകളിലുള്ള അനുഭവപരിചയവും വൈദഗ്ധ്യവും കൊണ്ട് കാലിക്കറ്റ് എഫ്സിക്ക് കരുത്തേകാനാകുമെന്ന് ഈ പ്രഖ്യാപനം നടത്തി ടീം ഫ്രാഞ്ചൈസി ഉടമ വി.കെ മാത്യൂസ് പറഞ്ഞു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള ആറ് ടീമുകൾ മത്സരിക്കുന്ന സൂപ്പർ ലീഗ് കേരള ടൂർണമെന്റ് സെപ്റ്റംബറിൽ ആരംഭിക്കും. ഒന്നരക്കോടി രൂപയാണ് ടൂർണമെന്റിലെ സമ്മാനത്തുക. ലീഗ് ഘട്ടത്തിൽ 30 മത്സരങ്ങളാണുള്ളത്. സെമി ഫൈനലും ഫൈനലും ഒക്ടോബറിൽ നടക്കും. ആറ് വിദേശ താരങ്ങളും ഒമ്പത് ദേശീയ താരങ്ങളും കേരളത്തിൽ നിന്നുള്ള കളിക്കാരുമടക്കം 25 താരങ്ങളാണ് കാലിക്കറ്റ് എഫ്സി ടീമിലുള്ളത്. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയമാണ് കാലിക്കറ്റ് എഫ്സിയുടെ ഹോം ഗ്രൗണ്ട്. അഞ്ച് മത്സരങ്ങളാണ് ടീം ഇവിടെ കളിക്കുക.