landslide

മേപ്പാടി: ഒരു രാത്രി പുലരുന്നതിന് മുമ്പെ ഉറ്റവരെയും അയൽ വീടുകളെയും നഷ്ടമായതിന്റെ നടുക്കത്തിലാണ് ചൂരൽമല. നിറുത്താതെ പെയ്ത മഴയിൽ വഴിമാറി വന്ന പുഴ നിരവധി കുടുംബങ്ങളുടെ സ്വപ്നങ്ങളെല്ലാം ഒഴുക്കിക്കൊണ്ടുപോയി.

വൻ ദുരന്തത്തിന്റെ വിവരം അറിഞ്ഞതു മുതൽ ഇവിടേക്ക് അണമുറിയാത്ത ജനപ്രവാഹമായിരുന്നു. കനത്ത മഴയെയും അതിജീവിച്ച് ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും ഓടിയെത്തി. ജില്ലാകളക്ടർ ഡി.ആർ മേഘശ്രീ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന്റെ ആദ്യ ദൗത്യങ്ങൾക്ക് നേതൃത്വം നൽകി. പ്രദേശത്ത് വൈദ്യുതിബന്ധമെല്ലാം നിലച്ചതും കനത്ത മഴ തുടർന്നതും സഞ്ചാരപാതകൾ ബ്ലോക്കായതും രക്ഷാപ്രവർത്തനത്തെ രാത്രിയിൽ സാരമായി ബാധിച്ചു.

ചൂരൽമലയിലെ പാലം കനത്ത മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയതിനാൽ മുണ്ടക്കെ മേഖല പൂർണമായും ഒറ്റപ്പെടുകയായിരുന്നു. ചൂരൽമലയിലെ റോഡിൽ അടിഞ്ഞുകൂടിയ ചെളിയും മരങ്ങളും നീക്കുകയായിരുന്നു ആദ്യ ദൗത്യം. രാവിലെ ഏഴരയോടെയാണ് ഈ പാത ഗതാഗതയോഗ്യമാക്കിയത്. അതിന് മുമ്പ് തന്നെ ചൂരൽമല സ്‌കൂളിന് മുന്നിലൂടെ ദുരന്ത സ്ഥലത്തേക്കുള്ള പാത ശ്രമകരമായി ഒരുക്കിയെടുത്തു. ഇവിടെ നിന്നാണ് തകർന്ന വീടുകളിൽ നിന്നുള്ളവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് എത്തിച്ചുകൊണ്ടിരുന്നത്.

അണമുറിയാതെ രക്ഷാകരങ്ങൾ

നാടിന്റെ അതിർത്തികളെയെല്ലാം ഭേദിച്ചാണ് രക്ഷാപ്രവർത്തകർ ചൂരൽമലയിലേക്ക് പാഞ്ഞെത്തിയത്. ജില്ലയ്ക്ക് പുറത്ത് നിന്നും വലിയ ദുരന്തമറിഞ്ഞ് കിട്ടിയ വാഹനങ്ങളിൽ രക്ഷാപ്രവർത്തകർ ചൂരൽമലയിലേക്ക് എത്തിക്കൊണ്ടിരുന്നു. എത്രയാളുകൾ എത്തിയാലും മതിവരാത്ത സാഹചര്യമായിരുന്നു രാവിലെ മുതൽ. എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്സ് , പൊലീസ് സേനകളെല്ലാം ദുരന്തമുഖത്ത് കർമ്മനിരതമായിരുന്നു. തകർന്ന വീടുകളിൽ നിന്നും പരിക്കേറ്റവരെയും മൃതദേഹങ്ങളും അതീവ ദുഷ്‌കരമായാണ് പുറത്തെടുത്തു കൊണ്ടിരുന്നത്. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, മുഹമ്മദ് റിയാസ്, കെ. രാജൻ , വി.എൻ. വാസവൻ, ഒ.ആർ.കേളു എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടിരുന്നു.


കൂടുതൽ രക്ഷാ സേനകൾ
കോയമ്പത്തൂർ സോളൂരിൽ നിന്നുള്ള ഹെലികോപ്ടർ വൈകീട്ട് അഞ്ചരയോടെ ചൂരൽമലയിലെത്തി നിരീക്ഷണം തുടങ്ങി എയർലിഫ്ടിംഗ് നടപടികൾ തുടങ്ങി. 61 പേരടങ്ങിയ എൻ.ഡി.ആർ.എഫ് നാല് ടീം, അഗ്നിരക്ഷാസേനയുടെ 320 അംഗ ടീം, വനംവകുപ്പിന്റെ 55 അംഗങ്ങൾ, പൊലീസിന്റെ 350 അംഗ ടീം, ആർമിയുടെ 67 അംഗ ടീം തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. കൂടാതെ നൂറുകണക്കിനാളുകളും.