photo
പ്രിയങ്ക

നന്മണ്ട: കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ച ബാലുശ്ശേരി നന്മണ്ട കള്ളങ്ങാടി താഴെ കിണറ്റുമ്പത്ത് കോഴിക്കോട്ട് കണ്ണഞ്ചേരി പുതുക്കോട്ടുമ്മൽ ജോസിന്റെ മകൾ പ്രിയങ്കയുടെ (25) മൃതദേഹം സംസ്കരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് പ്രിയങ്കയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയത്. രാത്രി 11 മണിയോടെ ജന്മനാടായ നന്മണ്ടയിലെ വീട്ടിലെത്തിച്ചു. ഇന്നലെ രാവിലെ 9.30 ഓടെ കോഴിക്കോട് ഹെർമ്മൻ ഗുണ്ടർട്ട് മെമ്മോറിയൽ ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു. കല്പറ്റ ഐ.സി.ഐ.സി.ഐ ബാങ്കിൽ ഇക്കഴിഞ്ഞ ജൂൺ 21 ന് ജോലിയിൽ പ്രവേശിച്ചത്. ഇക്കഴിഞ്ഞ മേയ് 13 നായിരുന്നു പ്രിയങ്കയും ബിനുരാജും തമ്മിലുള്ള വിവാഹം. കഴിഞ്ഞ വെള്ളിയാഴ്ച ഭർത്താവിനൊപ്പം നന്മണ്ടയിലെ വീട്ടിലെത്തിയ പ്രിയങ്ക ഞായറാഴ്ചയാണ് വയനാട്ടിലേക്ക് തിരിച്ചത്. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ പ്രിയങ്ക കുടുംബത്തോടൊപ്പം 20 വർഷത്തോളമായി നന്മണ്ടയിലാണ് താമസം. അമ്മ: ഷോളി, സഹോദരങ്ങൾ ജോഷിബലിബിൻ, ജിസ്ന.

പ്രിയങ്ക ഉൾപ്പെടെ ഭർത്താവിന്റെ കുടുംബത്തിലെ 10 അംഗങ്ങളാണ് ദുരന്തത്തിൽ പെട്ടത്. ഭർത്താവ് ബിനുരാജ്, ഭർത്തൃപിതാവ് രാജൻ, മാതാവ് മാർദായ, സഹോദരങ്ങളായ കുരുവിള, ആൻഡ്രിൻനാഗമ്മ മറ്റു ബന്ധുക്കളുമാണ് അപകട സമയത്ത് മുണ്ടക്കൈയിലെ പുഞ്ചിരി വട്ടത്തെ വീട്ടിലുണ്ടായിരുന്നു.

പ്രിയങ്കയേയും അമ്മയേയും മറ്റു ബന്ധുക്കളേയും കുട്ടി ഭർത്താവ് ബിനുരാജ് വെളിയാർമല സ്കൂളിലാക്കി വീണ്ടും അച്ഛനെ കൂട്ടാൻ വേണ്ടി വീട്ടിലേയ്ക്ക് പോകവെ ഉരുൾപൊട്ടി സ്ക്കൂൾ നിന്നിരുന്ന സ്ഥലവും ഒലിച്ചു പോയി. ബിനുരാജ് അച്ഛനേയും കൂട്ടി വരെ പിന്നേയും ഉരുൾപൊട്ടി അവരും ഒലിച്ചു പോയി. ഇതിൽ രണ്ട് കുട്ടികൾ മാത്രം രക്ഷപ്പെട്ടു. ബിനുരാജിന്റെ ഇളയ സഹോദരൻ ജിതിൻ അതിന് മുമ്പ് പാടിയിലേയ്ക്ക് പോയതിനാൽ രക്ഷപ്പെട്ടു. ബിനുരാജിന്റെ മറ്റൊരു സഹോദരൻ വിദേശത്താണ്.