paalam

മുണ്ടക്കയം : അഴിക്കുന്തോറും മുറുകുന്നതാണ് മുണ്ടക്കയത്തെ ഗതാഗതക്കുരുക്ക്. ഇതിനിടെ കോസ് വേ പാലം അറ്റകുറ്റപ്പണിയ്ക്കായി ഒരുമാസം അടച്ചതോടെ ദുരിതം ഇരട്ടിയായി. ഇരുകരകളിലുമുള്ളവർക്ക് ടൗണിൽ എത്താൻ മുക്കാൽ കിലോമീറ്റർ കറങ്ങേണ്ട ഗതികേടാണ്. മുളങ്കയം ജംഗ്ഷനിൽ നിന്ന് വീതി കുറഞ്ഞ റോഡിലൂടെയാണ് വാഹനങ്ങൾ ദേശീയപാതയിൽ എത്തുന്നത്. ഇത് അപകടങ്ങൾക്കും ഇടയാക്കും. സ്ഥിരം പോകുന്ന വഴി മാറിയതോടെ വിദ്യാർത്ഥികൾക്കാണ് കൂടുതൽ ബുദ്ധിമുട്ട്. 2018 ലെ പ്രളയത്തിൽ മണിമലയാർ കരകവിഞ്ഞ് പാലത്തിന് മുകളിലൂടെ ഒഴുകിയതും കാലപ്പഴക്കവും മൂലം കോൺക്രീറ്റിംഗ് തകർന്ന നിലയിൽ ആയിരുന്നു. ഇതോടെ വെള്ളക്കെട്ടും രൂക്ഷമായി. തുടർന്നാണ് പ്രതലത്തിന്റെ കോൺക്രീറ്റിംഗ് ചെയ്യാൻ തീരുമാനിച്ചത്. കഴിഞ്ഞ ആഴ്ച കനത്തമഴയിൽ പാലത്തിന്റെ പണികൾ ആരംഭിച്ചത് ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഇതോടെ ജോലികൾ താത്കാലികമായി നിറുത്തിവച്ചു. മഴയുടെ ശക്തി കുറഞ്ഞതോടെയാണ് പണികൾ വീണ്ടും ആരംഭിച്ചത്. ഇതോടെ ടൗണിൽ വാഹനത്തിരക്കുമേറി. രാവിലെയും വൈകിട്ടുമാണ് ഗതാഗതക്കുരുക്ക് രൂക്ഷം. പൊലീസിന്റെ സേവനമുണ്ടെങ്കിലും അവരും നിസ്സഹായരാണ്.

ബലക്ഷയം, ഈ പാലം പോരെന്ന്

പ്രളയത്തിൽ എടുത്തു മാറ്റാൻ കഴിയുന്ന രീതിയിൽ ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് കൈവരികൾ സ്ഥാപിച്ചതായിരുന്നു അവസാനമായി നടത്തിയിരുന്ന നവീകരണം. പ്രളയത്തിൽ വലിയ തടികൾ വന്നിടിച്ച് പാലത്തിന്റെ മൂന്നു തൂണുകളിലെ കോൺക്രീറ്റിംഗ് അടർന്ന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാലം പുതുക്കി നിർമ്മിക്കണമെന്നായിരുന്നു ആവശ്യം. ഇതിന് കാലത്താമസം നേരിടുന്നതിനാലാണ് കോൺക്രീറ്റിംഗ് ജോലികൾ ആരംഭിച്ചത്.