arr

കോട്ടയം: നിരന്തര കുറ്റവാളികളായ കുറിച്ചി സചിവോത്തമപുരം നിധീഷ് ഭവൻ വീട്ടിൽ നിധിൻ ചന്ദ്രൻ (32), വാഴൂർ പുളിക്കൽകവല പുള്ളിയിൽ വീട്ടിൽ ബിനിൽ മാത്യു (28) എന്നിവരെ കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തി ഉത്തരവായി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും ഒരു വർഷത്തേക്കാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്. നിധിൻ ചന്ദ്രന് ചിങ്ങവനം സ്റ്റേഷനിൽ കൊലപാതകശ്രമം, അടിപിടി, ഭവനഭേദനം, സ്ത്രീകളോടുള്ള അതിക്രമം തുടങ്ങിയ ക്രിമിനൽ കേസുകളും, ബിനിൽ മാത്യുവിന് പാലാ, അയർക്കുന്നം, ചിങ്ങവനം, പാമ്പാടി, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, സ്ത്രീകളോടുള്ള അതിക്രമം, കഞ്ചാവ് വിൽപ്പന, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്.