കടുത്തുരുത്തി : കേന്ദ്രാനുമതിയും, സംസ്ഥാന സർക്കാർ ഫണ്ടും അനുവദിച്ചു. പക്ഷെ കുറുപ്പന്തറ റെയിൽവേ മേൽപ്പാല നിർമ്മാണം മാത്രം എങ്ങുമെത്തിയില്ല. നിർമ്മാണം അനന്തമായി നീളുമ്പോൾ റെയിൽവേ ഗേറ്റിൽ കാത്തുകിടക്കാനാണ് വാഹനയാത്രക്കാരുടെ വിധി. കുറവിലങ്ങാട് - ആലപ്പുഴ മിനി ഹൈവേയിൽ റെയിൽവേ ക്രോസിംഗ് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് മേൽപ്പാല ആശയം മുന്നോട്ടുവന്നത്. ഗേറ്റ് തകരാറാണ് മുൻപ് വില്ലനായിരുന്നതെങ്കിൽ ഇപ്പോൾ ട്രെയിൻ കടന്നു പോയാലും ഗേറ്റ് തുറക്കാത്തതാണ് പ്രശ്നം. കൂടാതെ ഗേറ്റിന് സമാന്തരമായിട്ടാണ് ട്രെയിനുകൾ പിടിച്ചിടുന്നത്. ഈ സമയം ഇരുവശങ്ങളിലും വാഹനങ്ങളുടെ നിര നീളും. പലപ്പോഴും ഇത് ഗതാഗതതടസത്തിനും ഇടയാക്കും. അദ്ധ്യനവർഷമാരംഭിച്ചതോടെ വിദ്യാർത്ഥികളാണ് ഏറെ വലയുന്നത്. കൃത്യസമയത്ത് പലർക്കും സ്കൂളുകളിൽ എത്താനാകുന്നില്ല. ജോസ് കെ.മാണി എം.പിയുടെ ശ്രമഫലമായാണ് കേന്ദ്ര ബഡ്ജറ്റിൽ കുറുപ്പന്തറ മേൽപ്പാലം ഉൾപ്പെടുത്തിയത്.
സർവേ നടപടി തുടങ്ങിയിട്ടും വൈകുന്നു
മേൽപ്പാലം നിർമ്മാണത്തിന് ആവശ്യമായ സ്ഥലമേറ്റെടുക്കലിന് മുന്നോടിയായുള്ള സർവേ ആരംഭിച്ചിരുന്നു. 70 സെന്റോളം സ്ഥലമാണ് ഇതിനായി ഏറ്റെടുക്കേണ്ടത്. ഉടമകൾക്കും നോട്ടീസ് നൽകി. വിജ്ഞാപനവും പുറപ്പെടുവിച്ചു. എന്നാൽ തുടർനടപടി വൈകുന്നതിന് പിന്നിലെന്താണെന്ന് ആർക്കുമറിയില്ല. 2018 ലെ സംസ്ഥാന ബഡ്ജറ്റിലാണ് 30.65 കോടി തുക അനുവദിച്ചത്. രൂപരേഖയിൽ 393.76 മീറ്ററാണ് പാലത്തിന്റെ ആകെയുള്ള നീളം. മീനച്ചിൽ - വൈക്കം താലൂക്കുകളുടെ ഹൃദയഭാഗത്താണ് കുറുപ്പന്തറ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
യാഥാർത്ഥ്യമായാൽ ഏറെ നേട്ടം
മള്ളിയൂർ മഹാഗണപതി ക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം , ഭരണങ്ങാനം പള്ളി, കുറവിലങ്ങാട് പള്ളി, ആദിത്യപുരം സൂര്യക്ഷേത്രം എന്നിവിടങ്ങളിലേക്ക് വരുന്ന നൂറുകണക്കിന് തീർത്ഥാടകർക്ക് അനുഗ്രഹമാകും മേൽപ്പാലം. ചേർത്തല, ആലപ്പുഴ തുടങ്ങിയ മേഖലയിൽ നിന്ന് പാലാ, മൂവാറ്റുപുഴ, കടുത്തുരുത്തി, ഏറ്റുമാനൂർ എന്നിവിടങ്ങളിലേക്ക് പോകാനും എളുപ്പമാർഗമാണിത്.
റെയിൽവേ അനുമതി നൽകിയത് : 2015
''മേൽപ്പാലം ഇല്ലാത്തതിനാൽ 15, 20 മിനിട്ട് വരെ കാത്തുകിടക്കണം. ട്രെയിൻ കടന്നു പോയാലും റെയിൽവേ ഗേറ് തുറക്കാൻ പിന്നെയും വൈകും. യാത്രക്കാർക്ക് ഇരട്ടി ദുരിതമാണ്.
ജോൺ, ഓട്ടോ ഡ്രൈവർ