രാമപുരം: നാലമ്പല ദർശനത്തിന് നാളുകൾ മാത്രം അവശേഷിക്കേ ഭക്തർക്ക് റോഡിലെ വെള്ളക്കെട്ട് വിനയാകും. തീർത്ഥാടകരെ സ്വീകരിക്കാൻ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയെന്ന് അവകാശപ്പെടുന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പക്ഷേ രാമപുരം ശ്രീരാമസ്വാമിക്ഷേത്രത്തിന് ഒരു വിളിപ്പാടകലെയുള്ള വെള്ളക്കെട്ട് കണ്ട മട്ടില്ല !
വെള്ളക്കെട്ടിൽ ചാടി ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. രാമപുരം കൂത്താട്ടുകുളം റോഡിൽ കെ.എസ്.ഇ.ബി. സബ് സ്റ്റേഷന് സമീപമാണ് റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത്.
ഒറ്റ മഴയിൽത്തന്നെ വെള്ളം കെട്ടിനിൽക്കുന്നതിനാൽ വാഹനങ്ങൾ വേഗത്തിൽ പോകുമ്പോൾ കാൽനട യാത്രക്കാരുടെയും, ഇരുചക്ര വാഹന യാത്രക്കാരുടെയും ദേഹത്തേക്കും വസ്ത്രങ്ങളിലേക്കും ചെളിവെള്ളം തെറിക്കുന്നത് പതിവാണ്. നാലമ്പല ദർശനത്തിന്റെ തിരക്കുള്ള ദിവസങ്ങളിൽ ഈ ഭാഗം വരെ വാഹനങ്ങളുടെയും ഭക്തരുടെയും നിര നീളാറുണ്ട്.
ഈ ഭാഗത്ത് റോഡിൽ ഇന്റർലോക്ക് കട്ടകൾ പാകിയത് അശാസ്ത്രീയമായതിനാലാണ് ഇവിടെ വെള്ളം കെട്ടി നിൽക്കുന്നതെന്ന് നാട്ടുകാര്യം യാത്രക്കാരും ആരോപിക്കുന്നു.
റോഡിന്റെ ഇരുവശങ്ങളിലേക്കും വെള്ളം ഒഴുകി പോകാവുന്ന രീതിയിൽ അല്പം ചെരിച്ച് ഇന്റർലോക്ക് പാകിയിരുന്നെങ്കിൽ വെള്ളക്കെട്ട് ഉണ്ടാകില്ലായിരുന്നുവെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
വെള്ളം സുഗമമായി ഒഴുകിപ്പോകുവാനായി ഇവിടെ ഓടകളും ഇല്ല.
കനത്ത മഴയിൽ രാമപുരം പൊലീസ് സ്‌റ്റേഷൻ ഭാഗം മുതലുള്ള വെള്ളം മുഴുവൻ ഇവിടേക്കാണ് ഒഴുകിയെത്തുന്നത്.
മഴയത്ത് ഈ പ്രദേശത്ത് മാത്രം വലിയതോതിൽ വെള്ളപ്പൊക്കത്തിന് സമാനമായ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്.
കഴിഞ്ഞ ദിവസം ഈ വെള്ളക്കെട്ടിൽ സ്‌കൂട്ടർ യാത്രികരായ അമ്മയുടെയും കുഞ്ഞിന്റെയും ദേഹത്തേക്ക് വേഗത്തിലെത്തിയ കാറിൽ നിന്നും വെള്ളം ശക്തിയായി തെറിച്ച് വീണിരുന്നു. ഇതേ തുടർന്ന് സ്‌കൂട്ടർ റോഡിൽ മറിഞ്ഞ് വീണെങ്കിലും ഭാഗ്യത്താൽ ഇവർ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു.
സ്‌കൂളിലേക്ക് കാൽ നടയായി പോകുന്ന വിദ്യാർത്ഥികളുടെ ദേഹത്ത് വെള്ളം തെറിക്കുന്നതും പതിവായിട്ടുണ്ട്. ഈ വെള്ളക്കെട്ടിലൂടെ നടന്നു വേണം പരിസരത്തെ വിദ്യാർത്ഥികൾക്ക് സ്‌കൂളിലെത്താൻ.
പൊലീസ് സ്റ്റേഷനു മുന്നിലെ റോഡ് ഭാഗത്തുനിന്നും ഇരുസൈഡിലും ഓടകൾ തീർത്താൽ മാത്രമേ ഈ ഭാഗത്തെ വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കുവാനാകൂ.