മുണ്ടക്കയം: പ്രളയത്തിൽ നടപ്പാലം തകർന്ന് ഒഴുകിപ്പോയിട്ട് വർഷം മൂന്നായി. എന്നിട്ടും പഴയപാലത്തിനു പകരം പുതിയ പാലം വന്നിട്ടില്ല. ഇതോടെ നാട്ടുകാർ ആകെ ദുരിതത്തിലാണ്. പുതിയ പാലം എന്ന സ്വപ്നം എന്നു യാഥാർത്ഥ്യമാകും എന്നതിനെക്കുറിച്ച് ആർക്കും ഒരു മറുപടിയില്ല.
പുതിയ പാലത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് പാലം. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് നാട്ടുകാരുടെ ആശ്രയം ആയിരുന്നു പാലം. പാലം തകർന്നതോടെ മറുകരയിൽ എത്താൻ നാട്ടുകാർക്ക് ആറു കിലോമീറ്റർ അധികം സഞ്ചരിക്കണം. പാലമുണ്ടായിരുന്നെങ്കിൽ 50 മീറ്റർ അകലം മാത്രം നടക്കാനുണ്ടായിരുന്ന ഒലയനാട് ഗാന്ധി സ്മാരക സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇപ്പോൾ അഞ്ചു കിലോമീറ്റർ അധികം സഞ്ചരിക്കണം സ്കൂളിലെത്താൻ. കർഷകരും സാധാരണക്കാരായ തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് ഇതുമൂലം അധിക ബാദ്ധ്യതയായി. പാലത്തിന്റെ ഒരു തൂണുമാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. 15 ലക്ഷം രൂപ മുടക്കി നിർമ്മിച്ച കോൺക്രീറ്റ് നടപ്പാലവും റോഡും പ്രളയത്തിൽ തകർന്നതോടെ നാടിന്റെ സഞ്ചാരമാർഗം തന്നെ ഇല്ലാതായി. ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ വലയിഞ്ചിപ്പടിയിലെ നടപ്പാലം പുനർനിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.