കോട്ടയം: വാഹനയാത്രികർക്ക് കെണിയൊരുക്കി ദേശീയപാതയിൽ വൻ കുഴി. ഒപ്പം വെള്ളക്കെട്ടും. കഞ്ഞിക്കുഴി മേൽപ്പാലത്തിനു സമീപം പ്ലാന്റേഷൻ കോർപ്പറേഷൻ ഒാഫീസിന് മുൻവശത്താണ് കുഴി
രൂപപ്പെട്ടത്. സമീപത്തായിട്ടാണ് വെള്ളക്കെട്ട് ദുരിതമാവുന്നത്. ദിവസേന നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്തമഴയെ തുടർന്ന് റോഡിലെ കുഴിയിലും വെള്ളക്കെട്ട് ഉണ്ടായി. കുഴികളിൽ ചാടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി.
കുഴിയും വെള്ളക്കെട്ടും അറിയാതെ രാത്രികാലങ്ങളിൽ ഇതുവഴിയെത്തുന്ന ഇരുചക്രവാഹനയാത്രികരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. തിരക്കേറിയ റോഡിൽ മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനിടെ ചെറുവാഹനങ്ങൾ കുഴിയിൽ ചാടുമ്പോഴും വെള്ളക്കെട്ടിൽ കയറുമ്പോഴും കാൽനട യാത്രികരുടെയും ഇരുചക്രവാഹന യാത്രികരുടെയും ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നുമുണ്ട്. അധികൃതരുടെ മൂക്കിന് കീഴെയുള്ള റോഡിലാണ് കുഴിയും വെള്ളക്കെട്ടും. നടപടിയെടുക്കാതെ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.