vig

കോട്ടയം : ഏറെ സംതൃപ്തിയോടെയാണ് കോട്ടയം ജില്ലയുടെ കളക്ടറായി സേവനമനുഷ്ഠിച്ചതെന്ന് ചുമതല ഒഴിയുന്ന വി.വിഗ്‌നേശ്വരി പറഞ്ഞു. കോട്ടയം നിവാസികൾ ഏറെ ഉത്തരവാദിത്വത്തോടെയും, സത്യസന്ധരായും ജീവിക്കുന്നവരാണ്. എന്തുകാര്യം പറഞ്ഞാലും ഏറെ സന്തോഷത്തോടെ ഏറ്റെടുക്കും. അഭിപ്രായം തുറന്ന് പറയും. മറ്റുള്ളവർക്ക് കരുതൽ ഒരുക്കാൻ 'വോൾ ഒഫ് ലവ്' പദ്ധതി ആശയം മുന്നോട്ടുവച്ചപ്പോൾ സമൂഹമൊന്നാകെ ഏറ്റെടുത്തു. ഇന്ന് സ്‌കൂൾ, ബാങ്കുകൾ, വിവിധ സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സ്വകാര്യ സംരംഭങ്ങൾ തുടങ്ങി വിവിധ ഇടങ്ങളിലായി 600 ഓളം വോൾ ഒഫ് ലവ് ഇടങ്ങളാണ് മറ്റുവർക്ക് ഭക്ഷണവും മരുന്നും വസ്ത്രവുമായി കരുതൽ തീർക്കുന്നത്. മഴയുമായി ബന്ധപ്പെട്ട് അവധി പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ ഒട്ടേറെ ഫോൺകാളുകൾ വന്നെങ്കിലും കുട്ടികൾ പുറത്തിറങ്ങിയാൽ സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന ഘട്ടത്തിലാണ് അവധി പ്രഖ്യാപിക്കുന്നത്. ആകാശപാതയിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. വിഷയത്തിലെ സാങ്കേതിക റിപ്പോർട്ടാണ് താൻ സമർപ്പിച്ചത്. വാഗമൺ, കുമരകം, ഇലവീഴാപൂഞ്ചിറ പോലുള്ള ഡെസ്റ്റിനേഷൻ ടൂറിസം സെന്റുകൾക്ക് പ്രാധാന്യം നൽകിയുള്ള പ്രവർത്തനമാണ് നടത്തിയതെന്നും കോട്ടയം പ്രസ് ക്ലബിന്റെ മുഖാമുഖത്തിൽ അവർ പറഞ്ഞു. കേരളകൗമുദി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് വി.ജയകുമാർ ഉപഹാരം സമ്മാനിച്ചു. 22 ന് ഇടുക്കി കളക്ടറായി വിഗ്‌നേശ്വരി ചുമതല ഏൽക്കും.