pazham

കോട്ടയം : പച്ചക്കറിക്ക് പിന്നാലെ പഴം വിലയും കുതിച്ചുയരുന്നു. വരവ് പഴങ്ങളാണ് വിപണി കീഴടക്കിയിരിക്കുന്നത്. കനത്ത മഴയിൽ ഭൂരിഭാഗം കർഷകരുടെയും വാഴക്കൃഷി വ്യാപകമായി നശിച്ചിരുന്നു. ഇതോടെ മാസങ്ങൾക്ക് മുൻപ് കുത്തനെ ഇടിഞ്ഞ വാഴപ്പഴങ്ങളുടെ വിലയിൽ 20 - 40 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. പ്രതികൂല കാലാവസ്ഥയും പഴങ്ങളുടെ ലഭ്യതക്കുറവും തിരിച്ചടിയായി. നാടൻ മാമ്പഴത്തിന്റെ സീസൺ അവസാനിച്ചതിനാൽ നീലം ഇനത്തിൽപ്പെട്ട മാമ്പഴത്തിനാണ് ഡിമാൻഡ്. തമിഴ്‌നാട്, കർണാടക, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് പഴങ്ങൾ ജില്ലയിലേക്ക് എത്തുന്നത്. ന്യൂസിലാൻഡ്, തുർക്കി, യു.എസ് എന്നിവിടങ്ങളിൽ നിന്നുമാണ് ആപ്പിൾ ഇറക്കുമതി ചെയ്യുന്നത്. ആപ്പിൾ പിങ്ക്‌ലേഡിയ്ക്ക് 300 ഉം, യു.എസ് ആപ്പിളിന് 260 രൂപയുമാണ് വില.

''വില കൂടിയത്, വില്പനയെയും ബാധിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് ശേഷം പഴങ്ങൾ കേടാകുകയാണ്. വൻനഷ്ടമാണ് സംഭവിക്കുന്നത്.

-(വ്യാപാരികൾ)

വില ഇങ്ങനെ
മാതളം : 200
ഓറഞ്ച് : 160
മുന്തിരി : 140
പ്ലം : 200
മാമ്പഴം : 120
പൈനാപ്പിൾ: 60 രൂപ
ഗ്രീൻ മുന്തിരി : 140
കിവി : 140
പപ്പായ : 60