
പാലാ: ടൗൺ റിംഗ് റോഡിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നതിനായി, വിശദമായ എസ്റ്റിമേറ്റ് (ഡി.പി.ആർ) തയ്യാറാക്കുന്നതിനു വേണ്ടി മണ്ണിന്റെ ഉറപ്പ് പരിശോധന തുടങ്ങി. പൊതുമരാമത്ത് വകുപ്പ് റീജണൽ ഇൻവസ്റ്റിഗേഷൻ ആൻഡ് ക്വാളിറ്റി കൺട്രോൾ വിഭാഗമാണ് പരിശോധന നടത്തുന്നത്. പൊൻകുന്നം റോഡിൽ പന്ത്രണ്ടാം മൈലിൽ നിന്നും ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ 2.21 കി.മീ ദൂരമാണുള്ളത്. ആരംഭഭാഗം 1.92 കി.മീ വരെ റോഡ് ഫണ്ട് ബോർഡ് മുഖേനയാണ് നിർമാണം നടത്തുക. കയറ്റിറക്കങ്ങൾ ഉണ്ടാകുന്ന ഭാഗങ്ങളിൽ വലിയ കലുങ്കുകളോ ഓവർ ബ്രിഡ്‌ജുകളോ വേണമെങ്കിൽ അടിത്തട്ടിലെ പാറയുടെ ഉറപ്പും നിർദ്ദിഷ്ട പരിശോധനയുടെ ഭാഗമായി നടത്തും. പതിമൂന്ന് ഇടങ്ങളിലായാണ് പരിശോധന നടത്തുക. കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുക.
രണ്ടാം ഘട്ടം റിംഗ് റോഡിന്റെ അനിശ്ചിതത്വം ഒഴിവാക്കി ഈ ഭാഗത്തെ ഭൂമി ഏറ്റെടുക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മീനച്ചിൽ ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയും പാലാ നഗരസഭയും ജോസ്.കെ.മാണി എം.പി മുഖേന റവന്യൂ, പൊതുമരാമത്ത് വകുപ്പുകൾക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റവന്യൂ ,പൊതുമരാമത്ത് വകുപ്പ് അധികൃതരും റോഡ് ഫണ്ട് ബോർഡ് എൻജിനീയറിംഗ് അധികൃതരും സംയുക്ത പരിശോധന നടത്തി ഏറ്റെടുക്കേണ്ട ഭൂമി വിവരങ്ങൾ ശേഖരിക്കുകയും അധികൃതർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. സാമൂഹികാഘാതപഠനവും നടത്തുകയുണ്ടായി. ഡി.പി.ആർ നടപടികൾ അതിവേഗം പുരോഗമിക്കുന്നതായും സ്ഥല ഉടമകളുടെ സഹകരണം ലഭിച്ചതായും പാലാ നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തനും മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനിയും അറിയിച്ചു.