കോട്ടയം: പട്ടിത്താനം മണർകാട് ബൈപ്പാസ് റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളെ പേടിക്കാതെ ഇനി നടക്കാം. റോഡിന്റെ ഇരുവശങ്ങളിലും നടപ്പാതയുടെ നിർമ്മാണം ആരംഭിച്ചു. ഒന്നര മീറ്റർ വീതിയിലാണ് നടപ്പാതകൾ. ആദ്യഘട്ടമായി പട്ടിത്താനം മുതൽ പാറേക്കണ്ടം ജംഗ്ഷൻ വരെയുള്ള 1.8 കിലോമീറ്റർ ദൂരത്തിലാണ് നിർമ്മാണ പ്രവർത്തനം. അഞ്ചരക്കോടിയോളം രൂപ വിനിയോഗിച്ചാണ് നിർമ്മാണം. നടപ്പാതയ്‌ക്കൊപ്പം സെൻട്രൽ ജംഗ്ഷനിലെ ഓട നവീകരണവും ഉണ്ടാകും.
പുല്ല് നിറഞ്ഞ റോഡരികിന് ശാപമോക്ഷം
പാതയുടെ ഇരുവശവും പുല്ലും കാടും വളർന്നിരുന്നു. ഇഴജന്തുക്കളുടെ ശല്യവും കാൽനടയാത്രികരെ ഭയപ്പെടുത്തിയിരുന്നു. റോഡിന് ഇരുവശവും താഴ്ന്ന ഭാഗമായതിനാൽ രാത്രികാലങ്ങളിൽ മാലിന്യ നിക്ഷേപവും വ്യാപകമായി. കോൺക്രീറ്റ് ബ്ലോക്കുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. തുടർന്ന് പേവ്‌മെന്റ് ടൈലുകൾ സ്ഥാപിക്കും.
രണ്ടാംഘട്ടത്തിൽ:
പാറേക്കണ്ടം മുതൽ പൂവത്തുംമൂട് വരെയുള്ള ഭാഗത്ത് നടപ്പാത നിർമ്മിക്കും. ഈ ഭാഗത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കൽ ജോലികൾ ചെയ്യാനുണ്ട്. ഇത് പൂർത്തിയാക്കിയശേഷം നടപ്പാത നിർമ്മാണം ആരംഭിക്കും.
മഴയെ തുടർന്ന് ഓട നിർമ്മാണം താൽക്കാലികമായി നിർത്തിയിരുന്നു. നിർമ്മാണം ഉടൻ തന്നെ പൂർത്തിയാക്കും. -പൊതുമരാമത്ത് വകുപ്പ് അധികൃതർ.