odda

കോട്ടയം: ആമയിഴഞ്ചാൻ മോഡൽ തോടുകളും ഒാടകളും നഗരമദ്ധ്യത്തിലുമുണ്ട്. മൂടിയില്ലാത്ത ഒാടയിലും തോടുകളിലും മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു. ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. നഗരത്തിൽ വിവിധ ഭാഗങ്ങളിലാണ് ഇത്തരത്തിൽ മലിനജലം കെട്ടിക്കിടക്കുന്നത്. ശാസ്ത്രീ റോഡിൽ നിന്നും ആരംഭിക്കുന്ന മാലിന്യഓട നെഹ്‌റു പാർക്കിന് സമീപത്തേക്കാണ് ഒഴുകിയെത്തുന്നത്. ഇവിടെ നിന്നും നാഗമ്പടം ബസ് സ്റ്റാൻഡ് പരിസരത്തിലൂടെ ഗുഡ്‌ഷെഡ് റോഡിലൂടെ മീനച്ചിലാറിലേക്കാണ് ചെന്നുചേരുന്നത്.

സ്റ്റാൻഡിൽ കൊതുക് കടി
തിരുനക്കര സ്റ്റാൻഡിലെത്തുന്നവർക്ക് ആദ്യം ലഭിക്കുക സൗജന്യ കൊതുകുകടി ആണ്. സ്റ്റാൻഡും പരിസരവും കൊതുകുകളുടെ വിഹാരകേന്ദ്രമാണ്. ദിനംപ്രതി നൂറ് കണക്കിന് യാത്രക്കാരാണ് സ്റ്റാൻഡിലെത്തുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും ബസ് കാത്തുനിൽക്കുന്നവരിൽ കൂട്ടത്തോടെയാണ് കൊതുകുകളുടെ ആക്രമണം. സ്റ്റാൻഡിന് സമീപത്തെ ഓടകളിൽ കെട്ടിക്കിടക്കുന്ന മലിനജലത്തിൽ നിന്നാണ് കൊതുകുകൾ പെറ്റുപെരുകിയത്. മൂടിയില്ലാത്ത ഓടയിൽ മണ്ണും മാലിന്യവും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടു. മാലിന്യങ്ങൾ അഴുകി രൂക്ഷഗന്ധവും ഇവിടെ നിന്ന് വമിക്കുന്നു.

മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഇവിടൊക്കെ:

  1. നാഗമ്പടം നെഹ്‌റു പാർക്ക്
  2. നാഗമ്പടം മേൽപ്പാലം റോഡിന് സമീപം
  3. മാർക്കറ്റ് റോഡ്
  4. എം.ജി റോഡ് കോടിമത
  5. ശാസ്ത്രി റോഡിന് സമീപത്തെ തോട്
  6. നാഗമ്പടം മീനച്ചിലാർ
  7. എസ്.എച്ച് ആശുപത്രിക്ക് പിൻവശം

രോഗവ്യാപനത്തിനും ഇടയാക്കുന്നു
ജില്ലയിൽ ഡെങ്കിപ്പനി, വൈറൽ പനി, എച്ച്.വൺ എൻ.വൺ, എലിപ്പനി തുടങ്ങിയവ വ്യാപകമായ സാഹചര്യത്തിലാണ് നഗരമദ്ധ്യത്തിൽ കൊതുക് മുട്ടയിട്ട് പെരുകുന്നത്. മഴക്കാലപൂർവ ശുചീകരണവും നഗരത്തിൽ നടത്തിയിട്ടില്ല.

അടഞ്ഞു കിടക്കുന്ന ഓടകളിലെയും തോടുകളിലെയും മാലിന്യങ്ങൾ നീക്കം ചെയ്ത് മലിനജലം സുഗമമായി ഒഴുകുന്നതിനുള്ള നടപടി സ്വീകരിക്കണം. കൊതുക് നിവാരണ പ്രവർത്തനങ്ങൾ അടിയന്തരമായി നഗരസഭാധികൃതരും ആരോഗ്യവകുപ്പും ചെയ്യണം. -പൊതുജനങ്ങൾ.