നെച്ചിപ്പുഴൂർ: വൈദ്യശാലപ്പടി വെള്ളക്കല്ല് രാജീവ് ഗാന്ധി കോളനിയിൽ ദമ്പതികളെ ആക്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത് താന്നിക്കൽ വീട്ടിൽ മനു റ്റി.എം (26) എന്നയാളെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ടോടുകൂടി രാജീവ് ഗാന്ധി കോളനിയിലെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ഗൃഹനാഥനെ ചീത്ത വിളിക്കുകയും കയ്യിൽ കരുതിയിരുന്ന കത്രിക കൊണ്ട് ആക്രമിക്കുകയും, തടയാൻ ശ്രമിച്ച ഗൃഹനാഥന്റെ ഭാര്യയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും, ഇരുവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. മനുവിന് എതിരായുള്ള ഒരു കേസിൽ ഗൃഹനാഥൻ സാക്ഷിയായി ഒപ്പിട്ടതിലുള്ള മുൻവിരോധം മൂലമാണ് ഇയാൾ ആക്രമിച്ചത്. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു.
പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ മണിമലയിൽ നിന്നും പിടികൂടുകയുമായിരുന്നു. ഇയാൾ ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ നിരവധി കേസ്സുകളിൽ പ്രതിയാണ്.
പാലാ സ്റ്റേഷൻ എസ്.എച്ച്.ഒ ജോബിൻ ആന്റണി, എസ്.ഐ ബിനു വി.എൽ, സി.പി.ഒമാരായ അരുൺ, ശ്രീജേഷ്, രഞ്ജിത്ത്, ജസ്റ്റിൻ, ജിജോമോൻ, അഭിലാഷ്, അനൂപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.